തിരുവനന്തപുരം: പൂജപ്പുരയിലെ ഓൾഡേജ് ഹോം, ആശ ഭവൻ, മഹിളാമന്ദിരം എന്നിവടങ്ങളിൽ കഴിഞ്ഞിരുന്ന അമ്മമാർക്ക് തുണയായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി അദാലത്ത്. അദാലത്തിൽ പരിഗണിച്ച 18 കേസുകളിൽ നാല് അമ്മമാരെ അവരുടെ മക്കൾ ഏറ്റെടുത്തു കൊണ്ടുപോകുകയും, ബാക്കിയുള്ളവർക്ക് അനുകൂലമായ തീരുമാനം കൈകൊണ്ടും അദാലത്ത് ശ്രദ്ധേയമായി.
ദേശീയ ലോക് അദാലിത്തിന്റെ ഭാഗമായാണ് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തിയത്. തിരുവനന്തപുരം ജില്ലാ ജഡ്ജിയും വിജിലൻസ് സ്പെഷ്യൽ ജഡ്ജുമായ എം.വി രാജകുമാര അദാലത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാദ്, വനിതാ ശിശുവികസന വകുപ്പിലെ അസി. ഡയറക്ടർ സുലക്ഷണ, പാനൽ ലോയർ അഡ്വ അനിത ജി.എസ്, ഓൾഡേജ് ഹോം സൂപ്രണ്ട് വിജി, മറ്റ് സൂപ്രണ്ട്മാരായ ഷൈനി, ജിബി തുടങ്ങിയവർ പങ്കെടുത്തു.
തന്റെ അമ്മയെ കൊണ്ട് പോകാൻ തങ്ങൾ തയ്യാറാണെന്ന് മേബിൽ എന്ന അമ്മയുടെ രണ്ട് മക്കളും അദാലത്തിനെ അറിയിച്ചു. അമ്മയ്ക്ക് ചെറിയ രീതിയിൽ ഓർമ്മക്കുറവ് ഉണ്ടായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെ പലയിടത്തും തിരിക്കിയിട്ടും അവിടെയാണെന്ന് അറിഞ്ഞില്ല.
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് അമ്മ ഓൾഡേജ് ഹോമിലാണെന്ന് അറിഞ്ഞതെന്ന് മക്കൾ പറഞ്ഞു. തുടർന്ന് അവർ അമ്മയെ കൊണ്ടുപോകുകയായിരുന്നു. വിജയമ്മയെന്ന അന്തേവാസിയെ മകൻ കുമാറും കൊണ്ടുപോകാൻ തയ്യാറായി.
വയോജനങ്ങളെ അവരുടെ ബന്ധുക്കളോടൊപ്പം നിർത്താൻ എന്നത് പ്രേരിപ്പിക്കുകയെന്നതാണ് ഇത്തരം അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാദ് പറഞ്ഞു.
ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സംഘടിപ്പിച്ച ദേശീയ അദാലത്തിന്റെ ഭാഗമായി മക്കൾ ഏറ്റെടുത്ത അമ്മമാരും അവരുടെ ബന്ധുക്കളും ജില്ല ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാദിനോടൊപ്പം.