അജിത് കുമാറിനെ മാറ്റിയേക്കില്ല, പകരം പൂരംകലക്കലില്‍ 3 അന്വേഷണങ്ങള്‍, അന്വേഷണത്തിന് ഡിജിപി,രണ്ട് എഡിജിപിമാര്‍

തിരുവനന്തപുരം: ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ മാറ്റാതെ സർക്കാര്‍. എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണ് വിവരം.

തൃശൂര്‍ പൂരം അലങ്കോലമാക്കലിൽ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലിൽ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കൽ അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.  

നേരത്തെ എഡിജിപിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഡിജിപി ഇതുവരെ നല്‍കിയിട്ടില്ല. പൂരം കലക്കലിലെ ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷന്‍റെ കീഴിലുള്ള പ്രത്യേക സംഘമായിരിക്കും കേസെടുത്ത് അന്വേഷണം നടത്തുക. പൂരം അലങ്കോലപ്പെടുത്തലിൽ തൃശൂര്‍ ജില്ലാ ഭരണകൂടം , വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി മനോജ് എബ്രഹാം ആയിരിക്കും അന്വേഷണം നടത്തുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു. 

‘എഡിജിപിയെ മാറ്റാതെ പറ്റില്ല’, നിലപാട് കടുപ്പിച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി

By admin