ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പര്‍ താരം

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. അടുത്ത മാസം മിര്‍പൂരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റായിരിക്കും തന്‍റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് പ്രഖ്യാപിച്ചു. അതേസമയം കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ ബംഗ്ലാദേശില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന കാണ്‍പൂര്‍ ടെസ്റ്റായിരിക്കും തന്‍റെ അവസാന ടെസ്റ്റെന്നും ഷാക്കിബ് സൂചിപ്പിച്ചു.

വിടവാങ്ങല്‍ മത്സരത്തിന് കാത്തു നില്‍ക്കാതെ തന്നെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കവെ  ഷാക്കിബ് പറഞ്ഞു. ബംഗ്ലാദേശിനായി 70 ടെസ്റ്റുകളില്‍ കളിച്ച ഷാക്കിബ് രാജ്യം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായാണ് വിലയിരുത്തപ്പെടുന്നത്. 70 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4600 റണ്‍സാണ് ഷാക്കിബ് നേടിത്. 217 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ടെസ്റ്റില്‍ 242 വിക്കറ്റുകളും സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ 129 മത്സരങ്ങളില്‍ 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2551 റണ്‍സും 149 വിക്കറ്റും ഷാക്കിബിന്‍റെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലം ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറുമായിരുന്നു 37കാരനായ ഷാക്കിബ്. 2007ൽ ഇന്ത്യക്കെതിരെ ആയിരുന്നു ഷാക്കിബിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 2006ല്‍ സിംബാബ്‌വെക്കെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ് 2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ ജൂണില്‍ നടന്ന അവസാന ടി20 ലോകകപ്പ് വരെ ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്.

15 പന്തുകള്‍ക്കിടെ കോലിയെ നാലു തവണ പുറത്താക്കി ജസ്പ്രീത് ബുമ്ര, കിംഗിനെ ക്ലീന്‍ ബൗള്‍ഡാക്കി അക്സറും

ഓഗസ്റ്റിൽ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ റൂബല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഷാക്കിബിനെ പ്രതി ചേര്‍ത്തത്. പ്രതിഷേധത്തിന്‍റെ ഭാഗമായ റാലിക്കിടെ വെടിയേറ്റാണ് റൂബല്‍ മരിച്ചത്. ഇതിന് പിന്നാലെ ഷാക്കിബിനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് റൂബലിന്‍റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഷാക്കിബ് കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ കളി തുടരമാമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin