ന്യൂഡല്‍ഹി: നിലയ്ക്കല്‍- പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നുംസുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെഎസ്ആർടിസി. ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് സീസണ് കാലത്ത് നിലയ്ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷത്തി(വി.എച്ച്.പി.)ന്റെ ലക്ഷ്യം അനാവശ്യ ധനലാഭം ആണെന്നും കെ.എസ്.ആര്.ടി.സി. ആരോപിച്ചു. മണ്ഡല-മകരവിളക്ക് സീസണ് കാലത്ത് 20 ബസുകള്‍ വാടകയ്ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താന്‍ അനുമതി തേടിയാണ് വി.എച്ച്.പി. സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ശബരിമലയിലേക്കുള്ള മുഴുവന്‍ റൂട്ടുകളും ദേശസാല്‍കൃത റൂട്ടുകള്‍ ആണെന്ന് കെ.എസ്.ആര്.ടി.സി. ചൂണ്ടിക്കാട്ടുന്നു.
ദേശസാല്‍കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നതിന് അനുമതി നല്കാന് കഴിയില്ലെന്നാണ് കെ.എസ്.ആര്.ടി.സിയുടെ വാദം. അഭിഭാഷകന് ദീപക് പ്രകാശ് ആണ് കെ.എസ്.ആര്.ടി.സിയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.