‘ഡ്രോണിനെ പറ്റിക്കുന്ന ചെന്നായക്കൂട്ടം’, യുപിയിൽ അഞ്ചാമത്തെ ചെന്നായ പിടിയിൽ, സ്മാർട്ട് മൃഗമെന്ന് വനംവകുപ്പ്

ബഹ്‌റൈച്ച്: ചെന്നായ ശല്യം രൂക്ഷമായ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ അതിവിദഗ്ധമായി അഞ്ചാമത്തെ ചെന്നായയെ പിടികൂടി അധികൃതർ. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവിടെ നിന്ന് അഞ്ച് ചെന്നായകളെ പിടികൂടാനായത്. വനം വകുപ്പ് അധികൃതർ ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂട്ടിലായ ചെന്നായകളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. 

ചൊവ്വാഴ്ച പുലർച്ചെയാണ് അഞ്ചാമത്തെ ചെന്നായ പിടിയിലായത്. പെൺ ചെന്നായയെ ആണ് ഇന്ന് രാവിലെ പിടികൂടിയതെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് സ്ഥിരീകരിച്ചത്. ശേഷിച്ചവയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും അജീത് പ്രതാപ് സിംഗ് വിശദമാക്കി. ചൊവ്വാഴ്ച പുലർച്ചെ 5.30ഓടെയാണ് ചെന്നായയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇവയെ കണ്ടെത്താനായെന്നാണ് അധികൃതർ വിശദമാക്കുന്നത്. 

നാഥുവാപൂരിൽ നിന്ന് ആടിനെ ചെന്നായ പിടിച്ചുകൊണ്ട് പോയെന്ന വിവരത്തിന് പിന്നാലെയാണ് കാൽപാടുകൾ കണ്ടെത്തി വനംവകുപ്പ് വലയൊരുക്കിയത്. നേരത്തെ ഡ്രോണുകളുടെ സഹായത്തോടെ ചെന്നായകളെ കുടുക്കാൻ വനംവകുപ്പിന് സാധിച്ചിരുന്നു. എന്നാൽ സ്മാർട്ടായ ചെന്നായകൾ ഡ്രോണുകളുപയോഗിച്ചുള്ള കുരുക്കിൽ പെടാതെ രക്ഷപ്പെടാൻ തുടങ്ങിയതോടെ വനംവകുപ്പ് ട്രാക്കിംഗിൽ മാറ്റം വരുത്തുകയായിരുന്നു. നേരത്തെ ഡ്രോണുകളെ ഉപയോഗിച്ച് ചെന്നായ ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തി കെണി തയ്യാറാക്കുന്നതായിരുന്നു രീതി. എന്നാൽ ഡ്രോൺ കാണുമ്പോഴേ ചെന്നായ സ്ഥലം മാറാൻ തുടങ്ങിയതോടെ വനം വകുപ്പിനും സ്ട്രാറ്റജി മാറ്റേണ്ടി വന്നത്. 

കാണാൻ ഒരു പോലെ ആണെങ്കിലും കുറുനരിയും ചെന്നായയും പെരുമാറ്റത്തിൽ തികച്ചും വ്യത്യസ്തരാണ്. ജനവാസ മേഖലയിലേക്കെത്തിയ ചെന്നായ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 20 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച ‘ഓപ്പറേഷൻ ബേഡിയ’ ആരംഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin