പൊന്നാനി: “തിരുനബിയുടെ ജീവിതം, ദർശനം” എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലയുടെ നേതൃത്വത്തിൽ പൊന്നാനി വലിയ ജുമാമസ്ജിദില്‍ പൊന്നാനി മൗലിദ് സംഘടിപ്പിച്ചു.
പൊന്നാനി വലിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീന്‍ മഖദൂം രചിച്ച നബി കീര്‍ത്തന കാവ്യമായ മന്‍ഖൂസ് മൗലിദാണ് മൗലിദിൽ പാരായണം ചെയ്തു.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പടര്‍ന്നുപിടിച്ച സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി വലിയ മഖദൂം മന്‍ഖൂസ് മൗലീദ് രചിക്കുകയും പ്രദേശവാസികളോട് സ്ഥിരമായി അവ പാരായണം ചെയ്തു രോഗ ശമനത്തിനായി പ്രാര്‍ഥിക്കാന്‍ ഉപദേശിക്കുകയും ചെയ്തുവന്നതാണ് ചരിത്രം.
പൊന്നാനിയിലെ വീടുകള്‍, കടകള്‍, മത്സ്യബന്ധന യാനങ്ങള്‍ എന്നിവയിലെല്ലാം മന്‍ഖൂസ് മൗലിദ് വര്‍ഷം തോറും പാരായണം ചെയ്യുന്നു. വരും കാലങ്ങളിലും കേരളത്തിലുടനീളം ഈ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുക എന്ന ദൗത്യമാണ് എസ് വൈ എസ് നിര്‍വഹിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ബോട്ട് മൗലിദ് പൊന്നാനി ഹാർബറിൽ സയ്യിദ് സീതിക്കോയ തങ്ങൾ, കെ.എം മുഹമ്മദ് ഖാസിം കോയ ഉസ്താദും നേതൃത്വം കൊടുത്തു. സിദ്ധീഖ് അൻവരി, നജീബ് അഹ്സനി, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി,സെക്കീർ കെ.വി കടവ്, സുബൈർ ബാഖവി, ഷെക്കീർ മഹ്ളരി, യഹ്‌യ സഖാഫി, ഹംസത്ത് അഴിക്കൾ, അലി സഅദി, ഷെക്കീർ സഖാഫി, സൈനുദ്ധീൻ മുസ്ലിയാർ, അബ്ദുല്ല ബാവ, സജ്ജാദ് അഴിക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
മൗലിദിന്റെ ഭാഗമായി സ്വലാത്ത് ജാഥ, പീടിക മൗലിദ്, നാടുണർത്തൽ, പഴമക്കാരുടെ മൗലിദ്, ചായ വണ്ടി, അതിദി തൊഴിലാളി സംഗമം, ചീരിണി വരവ് തുടങ്ങിയവയും അരങ്ങേറും.