അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്; തലപൊട്ടി ചോരയൊലിച്ചു, തലസ്ഥാനത്ത് സംഘർഷം
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തിൽ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയി. പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിൻ്റെ നടപടിക്ക് കാരണമായത്. പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്. എന്നാൽ ആറേഴു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായത്.
കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.