തിരുവനന്തപുരം: ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്നും ഈ പാർട്ടിക്കിടയിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയാകാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മട്ടാഞ്ചേരി മാഫിയാസംഘത്തെക്കുറിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങളും ഇതുപോലെ ലാഘവത്തോടെയാണ് പലരും കണ്ടത്. പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ലീഗും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിക്കുന്നു.
എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിൽ ഉയർന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്കരിച്ചതെന്നറിയാൻ കേരളം ആഗ്രഹിക്കുന്നു. എൻ. സി. ബി യും കേരളത്തിലെ പൊലീസ് ഏജൻസികളും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. അമാന്തം തുടർന്നാൽ നിയമനടപടികൾ തുടങ്ങുമെന്ന് അധികൃതരെ ഓർമ്മിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.