എല്ലാം തുറന്നെഴുതാൻ ഇപി ജയരാജന്‍, ആത്മകഥ അന്തിമഘട്ടത്തിലെന്ന് സിപിഎം നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട്

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഇപിജയരാജന്‍ വിവാദങ്ങളെക്കുറിച്ച് മനസ്സ് തുറക്കാനൊരുങ്ങുന്നു.വിവാദങ്ങളെക്കുറിച്ച് അദ്ദേഹം  ആത്മകഥ എഴുതുകയാണ്.എഴുത്ത് അന്തിമ ഘട്ടത്തിലാണെന്ന് ഇപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എല്ലാ വിവാദങ്ങളും തുറന്ന് എഴുതും..ഒരു ഘട്ടം കഴിയുമ്പോൾ എല്ലാം പറയാമെന്ന് അദ്ദേഹം വ്യക്തമാക്കി.കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ അദ്ദേഹത്തിന്  കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.ആത്മകഥയോടെ ഇപി  രാഷ്ട്രീയം വിടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുന്നത്.

സമീപകാലത്തെ ഏറ്റവും വലിയ സംഘടനാ നടപടിയിലൂടെ ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ സിപിഎം രാഷ്ട്രീയത്തില്‍ ഇപി ജയരാജന്‍ യുഗത്തിന് തീരശീല വീഴുകയാണ്.എന്നും വിവാദങ്ങള്‍ക്കൊപ്പം നടന്ന ഇപി ജയരാജന്‍ ഒരേ സമയം തന്നെ പാര്‍ട്ടിക്ക് ഗുണവും ദോഷവുമുണ്ടാക്കി.ആക്ഷേപങ്ങളെയെല്ലാം കശക്കിയെറിഞ്ഞ് വിജയിയായി നിന്ന ഇപി ക്ക് ബിജെപി ബാന്ധവത്തിന്‍റെ പേരിലാണ് പടിയിറങ്ങേണ്ടി വരുന്നത്.

ഇപി ജയരാജന്‍ സിപിഎം രാഷ്ട്രീയത്തില്‍ എന്നും ഒരു പ്രത്യേക സമസ്യായായിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ കണ്ണൂരിലെ പ്രമുഖന്‍. ജയരാജ ത്രയത്തിലെ മുഖ്യന്‍.ഇപി കമ്മ്യൂണിസ്റ്റാണോ എന്ന ചോദിച്ചാല്‍കടുത്ത കമ്മ്യൂണിസ്റ്റാണ്.അതേ സമയം തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഏറ്റവും വലിയ വക്താവുമായിരുന്നു. മുതലാളിമാരില്‍ നിന്ന് പണം പിരിക്കുന്നതില്‍ ഇപി ക്ക് സ്വന്തം ശൈലി തന്നെയുണ്ട്.അവിടെ മാര്‍ഗമല്ല ലക്ഷ്യം മാത്രമാണ് ഇപിയുടെ ഉന്നം.അതിനാല്‍ തന്നെ സിപിഎമ്മിലെ തന്‍റെ വളര്‍ച്ചക്കൊപ്പം ജയരാജനെ ചുറ്റിപ്പറ്റി വിവാദങ്ങലും പെരുകി വന്നു.കട്ടന്‍ചായയും പരിപ്പുവടയും തിന്ന് ജിവിതം തള്ളിനീക്കുന്ന കാലമൊക്കെ കഴി‍ഞ്ഞെന്ന് പരസ്യമായി പറഞ്ഞ് ഇിപിയും ഏരി തീയിൽ എണ്ണയൊഴിച്ചു.

ഒരര്‍ത്ഥത്തിൽ എല്ലാ കാലത്തും ഇപി വിവാദങ്ങളെ സ്നേഹിച്ചിരുന്നു. ദേശാഭിമാനി ബോണ്ട് വിവാദം ഭൂമി ഇടപാട് റിസോര്‍ട് വിവാദം ബന്ധു നിയമന വിവാദം തുടങ്ങി വിഎസ് പിണറായി വിഭാഗീത കാലത്ത് പ്രായം പോലും നോക്കാതെ വിഎസിനെ പലവട്ടം പരിഹസിച്ചത് അടക്കം വിവാദ പെരുമഴ ഉണ്ടാക്കി ഇപി. പിണരായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന സ്ഥാനം എല്ലാ കാലത്തും ഇപിക്ക് തുണായായി. പക്ഷെ പിണറായി ഇപിയെ കൈവിടുന്നതാണ് സിപിഎം രാഷ്ട്രീയം പിന്നീട് കണ്ടത്. ഒരു ഘട്ടത്തിൽ എസ്എൻസി ലാവ്ലിൻ കേസിൽ പിണറായിക്ക് എതിരെ ഇപി ചില നീക്കങ്ങൾ നടത്തിയെന്നും വിമര്‍ശനം  ഉണ്ടായി. കോടിയേരിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പിബി അംഗത്വവും സ്വപ്നം കണ്ട ഇപിക്ക് എംവി ഗോവിന്ദന്‍റെ സ്ഥാന ലബ്ധി വലിയ തിരിച്ചടിയായി. ഇപിയുടെ ആഡംബര ജീവിതമല്ല എംവി ഗോവിന്ദന്‍റെ  ആദര്‍ശ രാഷ്ചട്രീയമാണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിച്ചതോടെ ഇപിയുടെ പതനം തുടങ്ങി. തുടര്‍ന്നാണ് ജാവ്ദേക്കര്‍ കൂടിക്കാഴ്ചയും വിവാദങ്ങളും

ഒരു വര്‍ഷമായി ഇപി പാര്‍ട്ടിയുമായി സ്വരചേര്‍ച്ചയിലല്ല. റിസോര്‍ട് വിവാദം ഇപിയെ പിടിച്ചു കുലുക്കി. ബിജെപി ബന്ധം പുറത്തേക്കുള്ള വഴി തെളിച്ചു. അപ്പഴോും കൺവീനര്‍സ്ഥാനത്ത് നിന്ന് മാത്രമാണ് മാറ്റം.കേന്ദ്ര കമ്മിറ്റി അംഗത്വം തുടരും. ഇവിടെയാണ് എല്ലാ കുറവുകൾക്കിടിയിലും ഇപിയുടെ ത്യാഗസമ്പന്നമായ ജീവിതം പാര്‍ട്ടി ഓര്‍ക്കുന്നത്. എന്നാൽ ഇനി ഒരു തിരിച്ച് വരവ് അസാധ്യവുമാണ്

 

By admin