മലപ്പുറം: പൊലീസ് സേനയിലെ ഒരു വിഭാഗത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും അതിലെ പ്രധാന കണ്ണി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണെന്നും ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. അജിത് കുമാറിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി. 
ഞാന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുന്നോട്ട് പോകും. പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഇല്ല. ദൈവത്തെയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും മാത്രമാണ് ഭയം. അല്ലാതെ ഒരാള്‍ക്കും കീഴ്‌പെടുകയും ഭയപ്പെടുകയും ഇല്ല.
എന്റെ നിലപാട് പാര്‍ട്ടിക്ക് വേണ്ടിയാണ്. സര്‍ക്കാരിനെ തകര്‍ക്കാന്‍ എം ആര്‍ അജിത്കുമാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാറിനെതിരെ പൊലീസില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. എം ആര്‍ അജിത്കുമാര്‍ ആണ് അതിന്റെ തലവന്‍.
എം ആര്‍ അജിത്കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ്. പൊലീസിലെ ശുദ്ധീകരണത്തിന് ആണ് ശ്രമം. ആരുടെയും പിന്തുണ തേടിയിട്ടില്ല. ഞാന്‍ പോരാടുന്നത് വലിയ ഒരു വിഭാഗത്തോടാണ്’, പി വി അന്‍വര്‍ പറഞ്ഞു.
അജിത്കുമാറിന്റെ ഒന്നാം നമ്പര്‍ ശിഷ്യന്‍ ആണ് സുജിത്ദാസ്. എഡിജിപിയായി അജിത്കുമാര്‍ തുടരണോ എന്നതില്‍ അഭിപ്രായം പറയുന്നില്ല. പൊലീസ് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നില്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ കള്ള കേസില്‍ കുടുക്കും. അതാണ് പൊലീസ് രീതി. 
ഇനിയും ഈ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആവില്ല. ഇപ്പോഴും ഇത് പറഞ്ഞില്ലെങ്കില്‍ ഈ പാര്‍ട്ടിയും ഈ സര്‍ക്കാരും ഒന്നും ഉണ്ടാകില്ല. എഡിജിപിക്ക് എതിരെ അന്വേഷണം വന്നാല്‍ തെളിവുകള്‍ കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *