തിരുവനന്തപുരം: സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തയിടമാണ് മലയാള സിനിമയെന്ന് അക്കമിട്ട് നിരത്തി ഹേമ കമ്മറ്റി റിപ്പോര്‍ട്ട്.
സിനിമ മേഖല പലപ്പോഴും രാത്രികളില്‍ പുരുഷന്മാര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്ന പ്രത്യേകതരത്തിലുള്ള ബോയ്‌സ് ക്ലബ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സിനിമയിലെ അഭിനയത്തിലായാലും സാങ്കേതിക ജോലിയിലായായും പ്രധാന സ്ഥാനങ്ങളില്‍ അല്ലാത്തവര്‍ക്ക് മദ്യപാനികള്‍ കൂടുതല്‍ ഉള്ള സുരക്ഷിതമല്ലാത്ത ലോഡ്ജുകളില്‍ താമസസൗകര്യം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പലപ്പോഴും സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് യാത്ര ഏര്‍പ്പെടുത്താറുള്ളതെന്നും പ്രധാന അഭിനേത്രികൾക്കും അല്ലാത്തവര്‍ക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്.
രാത്രികളില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടലുകളിലേക്കും തിരികെയും ഇത്തരത്തില്‍ കൊണ്ടുപോകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിനിമകളുടെ സ്‌ക്രിപ്റ്റിനെക്കുറിച്ചോ അല്ലെങ്കില്‍ ഭാവി പ്രോജക്ടുകളെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്ന പുരുഷന്മാര്‍ രാത്രിയില്‍ ദീര്‍ഘനേരം ഇരുന്ന് ചാറ്റ് ചെയ്യുന്ന ഒരു പ്രത്യേക ബോയ്സ് ക്ലബ്ബാണിത്.
മിക്ക കേസുകളിലും ചര്‍ച്ച നടക്കുന്നത് മദ്യത്തെക്കുറിച്ചാണ്. അവര്‍ മദ്യപിച്ചാല്‍ സംഭാഷണം കൈവിട്ട് പോകുമെന്നും മദ്യപിച്ചതിനു ശേഷമുള്ള സംഭാഷണം എപ്പോഴും സിനിമയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം സംഭാഷണങ്ങള്‍ പിന്നീട് ലൈംഗികതയുമായി ബന്ധപ്പെട്ട അസഭ്യമായ തമാശകളിലേക്കും നിങ്ങുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.