‘മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്’; സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, തെളിവായി ഏറെ മൊഴികള്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ ‘കാസ്റ്റിംഗ് കൗച്ച്’ എന്ന് സ്ഥിരീകരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 

മലയാളി സിനിമയില്‍ വലിയ കോളിളക്കത്തിന് വഴിവെക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേട്ട് ഞെട്ടി എന്ന് തുറന്നെഴുതിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. നടിമാരുടെ വാതില്‍ മുട്ടുന്നത് പതിവ്, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. സഹകരിച്ചില്ലെങ്കില്‍ റീടേക്കുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘം. പേടി കാരണമാണ് പലരും പരാതികള്‍ തുറന്നുപറയാന്‍ മടിക്കുന്നത്. സെറ്റുകളില്‍ ഒറ്റയ്ക്ക് പോകുക പ്രയാസമാണ്. വീട്ടില്‍ നിന്ന് ആരെയെങ്കിലും കൂട്ടി പോകാതെ സുരക്ഷിതമല്ല. ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റിയെ പോലും ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളാണ് മലയാള സിനിമയില്‍ നടക്കുന്നത് എന്നും ഹോം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിരവധി പേര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴിനല്‍കി. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുള്ളതായും മൊഴികളിലുണ്ട്. നിയമപരമായുള്ള പ്രശ്‌ന പരിഹാര സംവിധാനം മലയാള സിനിമയില്‍ വരണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന പേജുകളും ഭാഗങ്ങളും ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നിന്ന് നീക്കിയിട്ടുണ്ട്. 

Read more: മൂത്രമൊഴിക്കാൻ സൗകര്യമില്ല, വെള്ളം കുടിക്കാതെ സ്ത്രീകൾ, കിടക്കാനോ ഉറങ്ങാനോ പറ്റില്ല:ഹേമ കമ്മിറ്റി റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin