ഗാസ: ഇസ്രായേൽ-ഹമാസ് സംഘര്‍ഷത്തില്‍ 40,000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിരവധി മൃതദേഹങ്ങൾ മറഞ്ഞിരിക്കുന്നതിനാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് പ്രവർത്തകരും പറയുന്നു.
ഇസ്രായേലിൻ്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
ഏറ്റുമുട്ടലിൽ 329 ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഏകദേശം 85% പേരും അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.
അതേസമയം, അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിൽ ഇസ്രായേൽ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ഹമാസ് പ്രതിനിധികള്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.