ഇടുക്കി: ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കാവില കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നരമാസം മുമ്പുവരെ നാൽപ്പതിനടുത്ത് മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഇടുക്കി, വയനാട് ഉൾെപ്പടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ളവയുടെ ശല്യവും മഴയും കാരണം ഏക്കറുകണക്കിന് കൃഷി നശിച്ചു. ഈ പ്രശ്നങ്ങൾ കാരണം പലരും വാഴകൃഷിയിൽനിന്ന് പിൻവാങ്ങി.
എന്നാൽ, ഏത്തയ്ക്ക വിലകൂടുന്നത് ചെറുകിട വ്യാപാരത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നുണ്ട്. വലിയദുരിതത്തിൽ കഴിയുന്ന കർഷകർക്ക് ഓണവിപണിയായിരുന്നു പ്രതീക്ഷ. ഓണത്തിന് ഒരുമാസം മുൻപ്‌തന്നെ വില ഉയർന്നത് കർഷകർക്ക് ആശ്വാസമാണ്. ഇത് മുന്നിൽക്കണ്ട് വിളവെടുപ്പ് തുടങ്ങിയിട്ടുമുണ്ട്. ഇനിമുതൽ എത്തക്ക ഉപ്പേരിയുടെ ആവശ്യംകൂടും. സ്വാഭാവികമായും നാടൻ ഏത്തയ്ക്കായ്ക്ക് ആവശ്യം കൂടും.