സൈനികർ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് 6 വയസുകാരനെ കുത്തിയത് 26 തവണ, 73കാരന് 53 വർഷം തടവ് ശിക്ഷ
ഇല്ലിനോയിസ്: 6 വയസുള്ള പലസ്തീൻ ബാലനെ കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത 71കാരന് 53 തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 2023 ഓക്ടോബറിൽ നടന്ന വംശീയ ആക്രമണത്തിൽ കോടതി ശിക്ഷ വിധിച്ചത്. ജോസഫ് സൂബ എന്ന 73കാരനാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കൻ പലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 6 വയസുകാരൻ വാദി അൽഫയോമിയുടെ അമ്മയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്ന് എന്നായിരുന്നു കുറ്റകൃത്യത്തെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചത്. മുസ്ലിം വിരുദ്ധ വികാരവും ജൂത വിരുദ്ധ വികാരവും അമേരിക്കയിൽ ശക്തമായി ഉയരുന്നതിനിടയിലായിരുന്നു ക്രൂരമായ കൊലപാതകം. 6 വയസുകാരന്റെ കൊലപാതകത്തിൽ 30 വർഷം തടവും അമ്മയുടെ കൊലപാതക ശ്രമത്തിന് 20 വർഷവും വിദ്വേഷ കുറ്റകൃത്യത്തിന് 3 വർഷവുമാണ് 73കാരൻ അനുഭവിക്കേണ്ടത്.
ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു അമേരിക്കൻ പലസ്തീൻ വംശജരായ അമ്മയും മകനും താമസിച്ചിരുന്നത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ച് 26 തവണയാണ് ആക്രമണ ജോസഫ് ആറുവയസുകാരനെ ആക്രമിച്ചത്. 18 സെന്റിമീറ്റർ നീളമുള്ള കത്തി കൊണ്ടുള്ള ആക്രമണത്തിൽ ആറ് വയസുകാരന്റെ അമ്മ ഷഹിനും ഗുരുതര പരിക്കേറ്റിരുന്നത്. ഫെബ്രുവരിയിലാണ് സംഭവത്തിൽ ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. നീ മുസ്ലിം ആണെന്നും നീ മരിക്കണം എന്നും പറഞ്ഞായിരുന്നു 6 വയസുകാരനെതിരായ ആക്രമണമെന്നാണ് ജോസഫ് പൊലീസിനോട് വിശദമാക്കിയിരുന്നു. വയോധികന്റെ മാനസികാവസ്ഥ കണക്കിലെടുക്കണമെന്ന് പ്രതിഭാഗം വാദം വാദിച്ചെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.
സമാനമായ മറ്റൊരു സംഭവത്തിൽ ടെക്സാസിൽ 3 വയസപകാരിയായ പാലസ്തീൻ പെൺകുട്ടിയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം നടന്നിരുന്നു. അറബ്, പാലസ്തീൻ വിരുദ്ധ വികാരം അമേരിക്കയിൽ ശക്തമാവുന്നതിന്റെ സൂചനകളാണ് അടുത്തിടെ ന്യൂയോർക്കിലും കാലിഫോർണിയയിലും ടെക്സാസിലും നടന്ന അക്രമങ്ങൾ. പാലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയവർക്കെതിരെ കാലിഫോർണിയയിൽ ആൾക്കൂട്ട ആക്രമണം നടന്നിരുന്നു.