സിഡ്നി: ഐപിഎല്ലില്‍ അരങ്ങേറിയ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ശിയെക്കുറിച്ച് ബിസിസിഐക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇതിഹാസ താരമായത് വെറും പ്രതിഭ കൊണ്ട് മാത്രമല്ലെന്നും അദ്ദേഹത്തെ പിന്തുണക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന ആളുകളും കുടുംബവുമെല്ലാം ഉണ്ടായതുകൊണ്ടാണെന്നും ചാപ്പല്‍ പറഞ്ഞു.
സച്ചിനെ എങ്ങനെയാണോ പൊതിഞ്ഞുപിടിച്ചത് അതുപോലെ വൈഭവിനെയും ബിസിസിഐ പൊതിഞ്ഞു പിടിക്കണം. ബുദ്ധിമാനായ കോച്ചും കുടുംബത്തിന്‍റെയും സഹതാരങ്ങളുടെയും എല്ലാം പിന്തുണയും സംരക്ഷണവും ഉള്ളതുകൊണ്ടാണ് കൗമാരക്കാരനായ സച്ചിന്‍ ബാറ്റിംഗ് ഇതിഹാസമായി വളര്‍ന്നത്. എന്നാല്‍ സച്ചിനെക്കാള്‍ പ്രതിഭയുണ്ടായിട്ടും വിനോദ് കാംബ്ലി എവിടെയുമെത്തിയില്ല എന്ന ഉദാഹരണം നമുക്ക് മുന്നിലുണ്ട്. പ്രശസ്തിയും അച്ചടക്കവും തമ്മിലുള്ള സന്തുലനം പാലിക്കാന്‍ കഴിയാതിരുന്നതാണ് കാംബ്ലിക്ക് വിനയായത്. പൃഥ്വി ഷായും അതേപോലെ അത്ഭുതപ്പെടുത്തിയശേഷം അപ്രത്യക്ഷനായ കളിക്കാരനാണെന്നും ഗ്രെഗ് ചാപ്പല്‍ ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.
വിനോദ് കാംബ്ലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. എന്നാല്‍ സച്ചിൻ എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളായി മാറിയപ്പോള്‍ വിനോദ് കാംബ്ലി വിസ്മൃതിയിലേക്ക് വീണുപോയെന്നും അതുകൊണ്ട് തന്നെ ബിസിസിഐ വളരെ കരുകലോടെ വൈഭവിനെ കൈകാര്യം ചെയ്യണമെന്നും ചാപ്പല്‍ പറഞ്ഞു. ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ 14കാരന്‍ വൈഭവ് സൂര്യവന്‍ശി ഐപിഎല്ലില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിച്ചാണ് തുടങ്ങിയത്.
പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സെഞ്ചുറിയടിച്ചശേഷം അടുത്ത മത്സരത്തില്‍ മുംബൈക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ വൈഭവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വൈഭവിന് ഇപ്പോൾ ലഭിക്കുന്ന അളവറ്റ പ്രശസ്തിയില്‍ നിന്നും മാധ്യമശ്രദ്ധയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.