നെല്ല് സംഭരണം മുടങ്ങിയിട്ട് മാസങ്ങൾ; അൻപതിനായിരത്തോളം കർഷകർ ആശങ്കയിൽ
പാലക്കാട്: നെല്ല് സംഭരണം മാസങ്ങളായി മുടങ്ങിയതോടെ പ്രതിസന്ധിയിലായി നെൽ കർഷകർ. പാലക്കാട് ജില്ലയിലെ ഇരുപതിനായിരത്തോളം കർഷകരുൾപ്പെടെ സംസ്ഥാനത്തെ അൻപതിനായിരത്തോളം കർഷകരാണ് പ്രതിസന്ധിയിലായത്.
ജനുവരി അവസാനം നെല്ല് കൊയ്ത് ചാക്കുകളിലാക്കി വെച്ചു. നെല്ലെടുക്കാൻ പക്ഷെ സപ്ലെകോ എത്തിയിട്ടില്ല. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമമാണ് സംഭരണത്തിന് തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. മാ൪ച്ച് 15 നു ശേഷം അംഗീകരിച്ച പിആർഎസ് വായ്പകളുടെ പട്ടിക ബാങ്കുകൾക്ക് കൈമാറിയിട്ടില്ല. മാർച്ച് 31നു കനറാ ബാങ്കുമായുള്ള കരാർ അവസാനിച്ചെങ്കിലും പലിശ കൂട്ടലിൽ തീരുമാനമാകാത്തതിനാൽ പുതുക്കിയിട്ടുമില്ല. എസ്ബിഐ മുഖേന വില നൽകുന്നുണ്ടെങ്കിലും ആ കരാറിന്റെ കാലാവധിയും വൈകാതെ അവസാനിക്കും. ഇതോടെ കടുത്ത ആശങ്കയിലാണ് നെൽ ക൪ഷക൪.
സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നെല്ല് സംഭരണവും വില വിതരണവും വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി സിപിഎം അനുകൂല ക൪ഷക സംഘടനയും രംഗത്തെത്തി. അതേസമയം പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നെല്ല് സംഭരണവും വില വിതരണവും ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നാണ് സപ്ലൈകോ നൽകുന്ന വിശദീകരണം.