‘ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നയതന്ത്രപരമായി പരിഹരിക്കണം’; റഷ്യൻ വിദേശകാര്യ മന്ത്രി

മോസ്കോ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വെള്ളിയാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി സംസാരിച്ചു. ഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇനി വരാനിരിക്കുന്ന ഉന്നതതല ചർച്ചകളുടെ ഷെഡ്യൂളുകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

റഷ്യൻ-ഇന്ത്യ സഹകരണവും, പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളാകുന്നതുമുൾപ്പെടെ ഇരു മന്ത്രിമാരും ചർച്ച ചെയ്തുവെന്ന് റിപ്പോർട്ട്. 1972 ലെ സിംല കരാറിലെയും 1999 ലെ ലാഹോർ പ്രഖ്യാപനത്തിലെയും വ്യവസ്ഥകൾ അനുസരിച്ച് ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് സെർജി ലാവ്‌റോവ് ആവശ്യപ്പെട്ടുവെന്ന് റഷ്യൻ ഫെഡറേഷൻ അറിയിച്ചു. 

ഇതിനിടെ, രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിൽ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഭാഗത്തേക്ക് കടയ്ക്കാൻ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാകിസ്ഥാൻ കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടയുന്നതടക്കം കൂടുതൽ നടപടികൾ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ വിരട്ടാൻ നോക്കിയതിന് പിന്നാലെയാണ് ഇന്ത്യ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചത്. ഭീകരരെ സംരക്ഷിക്കുന്നവർക്ക് കടുത്ത തിരിച്ചടി നല്കുമെന്ന് നരേന്ദ്ര മോദി ആവർത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin