പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രത്തിന്റെ കുഞ്ഞ് തന്നെയെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. വിഴിഞ്ഞം കമ്മീഷനിങ്ങിനെ തുടർന്ന് തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്നുള്ള അവകാശ വാദങ്ങൾ മൂന്ന് മുന്നണികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തുഷാർ വെള്ളാപ്പള്ളി പ്രതികരണം നടത്തുന്നത്. കേന്ദ്രത്തിന്റെ കുഞ്ഞുതന്നെയാണ് വിഴിഞ്ഞം. കേന്ദ്രവും ഫണ്ട് നൽകിയിട്ടുണ്ട്. കടമാണെങ്കിലും കേന്ദ്രം നൽകിയ പണമല്ലേ, എന്നാൽ ഇപ്പോൾ പലരും ക്രെഡിറ്റ് അടിച്ചെടുക്കാൻ നടക്കുന്നു എന്നാണ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്.
രാജീവ് ചന്ദ്രശേഖരന്റെ സാന്നിധ്യത്തെ ഇടതുപക്ഷം ഇന്നലെ വലിയ രീതിയിൽ വിമർശിച്ചിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖരൻ വേദിയിലിരുന്നത് വിവാദമാക്കേണ്ട എന്നാണ് തുഷാർ വെള്ളാപ്പള്ളി പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഴിഞ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിലല്ലെന്നും കേന്ദ്ര സർക്കാരാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചത് എന്നും ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചു. എസ്പിജി പ്രോട്ടോകോൾ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂർ മുമ്പ് സദസ്സിൽ എത്തേണ്ടതാണ്. അത് മാത്രമേ രാജീവ് ചന്ദ്രശേഖർ ചെയ്തിട്ടുള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു.
Read More:കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ടി സിദ്ദീഖ്