എംബിഎ വിദ്യാർഥി, ബസിൽ ആരും സംശയിക്കില്ല; ബാഗിൽ തുണിക്കുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചു, എംഡിഎംഎ പിടികൂടി

നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് എക്സൈസിന്‍റെ ലഹരി വേട്ട. സ്വകാര്യ ബസിൽ ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച്കടത്തിയ ലഹരി മരുന്ന് പിടികൂടി. 190ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. കൊല്ലം സ്വദേശി സുഹൈൽ നസീർ ആണ്  ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ ബസ്സില്‍ ന്യൂജൻ മയക്കുമരുന്നായ എംഡിഎംഎയുമായി കുടുങ്ങിയത്.

തിരുവനന്തപുരം അമരവിള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും എക്സൈസ് മയക്കുമരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇനിലക്കാരനാണ് ബെംഗളൂരുവിൽ എംബിഎ വിദ്യാർഥിയായ സുഹൈൽ നസീറെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ എക്സൈസ് സംഘം ചെക്പോസ്റ്റിൽ ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കല്ലമ്പലത്തേക്കുള്ള യാത്രക്കിടെ സുഹൈലിനെ പിടികൂടിയത്. ഇയാൾ കൊല്ലം -തിരുവനന്തപുരം ജില്ലകളിലും വർക്കല ബീച്ചിലും വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം.  

ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിലാണ് എംഡി എംഎ ഒളിപ്പിച്ചിരുന്നത്. സുഹൈൽ നേരത്തെയും മയക്കുമരുന്ന് കടത്തിയതായി സംശയമുണ്ടെന്നും  ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് ലഹരി എത്തിച്ചതെന്ന കാര്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്നും എക്സൈസ് പറഞ്ഞു. ഇയാളെ തുടർനടപടികൾക്കായി റേഞ്ചിന് കൈമാറി.
 

By admin