സിഎസ്ഐ സഭാ തർക്കത്തിൽ നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി; മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കി
ദില്ലി: സിഎസ്ഐ സഭാ തർക്കത്തിൽ നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി. സിഎസ്ഐ സിനഡിനെ പുറത്താക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് നിലനിൽക്കുമെന്ന് വ്യക്തമാക്കി. അതേസമയം ധർമ്മരാജ റസാലത്തെ സഭാ മോഡറേറ്ററാക്കിയ നടപടി ജസ്റ്റിസ് ബെലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് മരവിപ്പിച്ചു.
2023 ജനുവരിയിൽ നടന്ന സിഎസ്ഐ സിനഡ് തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. സിനഡ് ഭാരവാഹികളുടെ അടക്കം തെരഞ്ഞെടുപ്പ് നടന്നത് നിയമപ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഭാരവാഹികൾക്ക് തുടരാം. തെരഞ്ഞെടുപ്പ് ശരിവെച്ച മദ്രാസ് ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവാണ് നിലനിൽക്കുന്നത് എന്ന് ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ വ്യക്തമാക്കി. സിഎസ്ഐ സഭയിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച രണ്ടു മുൻ ജഡ്ജിമാർക്ക് ചുമതല കൈമാറാൻ ഉത്തരവിട്ടിരുന്നു. ഈ നടപടിയും സുപ്രീം കോടതി റദ്ദാക്കി.
എന്നാൽ സഭയിലെ പുരോഹിതന്മാരുടെ വിരമിക്കൽ പ്രായം 67 നിന്ന് എഴുപത് ആക്കിയതടക്കം ഭരണഘടന ഭേദഗതികൾ കോടതി മരവിപ്പിച്ചു. ബിഷപ്പ് ധർമരാജ് റസാലത്തെ മോഡറേറ്റർ പദവിയിൽ നിന്ന് 2023 ജൂലൈയിൽ സിംഗിൾ ബഞ്ച് അയോഗ്യനാക്കിയിരുന്നു ഇത് സുപ്രീംകോടതി ശരിവെച്ചു. കേസിൽ റസാലത്തിനൊപ്പം സഭയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവർക്ക് അനൂകൂല നിലപാടാണ് സുപ്രീംകോടതിയിൽ നിന്ന ഉണ്ടായതെങ്കിലും ധർമ്മരാജ റസാലത്തിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്.