യുവതി വീട്ടിലെത്തിയപ്പോൾ കണ്ടത് ഭിന്നശേഷിക്കാരിയായ സഹോദരിയെ ഉപദ്രവിക്കുന്ന ബന്ധുവിനെ; പ്രതിക്ക് 47 വർഷം തടവ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ  അടുത്ത ബന്ധു കൂടിയായ യുവാവിന് 47 വർഷം കഠിന തടവ്. തിരുവനന്തപുരം സ്വദേശിയായ പ്രതി രാജീവിനെയാണ് (41) അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. 47 വർഷത്തെ തടവിന് പുറമെ പ്രതി 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കുകയും വേണം.

2020 സെപ്റ്റംബർ 25നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 11.45ഓടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ ചേച്ചി വീട്ടിൽ എത്തിയിരുന്നു. ഈ സമയം അനിയത്തിയെ അടുത്ത ബന്ധു കൂടിയായ യുവാവ് പീഡിപ്പിക്കുന്നതു കണ്ട് ഞെട്ടിയ യുവതി, വീട്ടിലുണ്ടായിരുന്ന ഒരു വടി എടുത്തു അടിച്ച് ഓടിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടിയെത്തിയാണ് പൊലീസിൽ അറിയിച്ചത് . 

കൂടുതൽ  അന്വേഷിച്ചപ്പോൾ മുറിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു എന്ന് കണ്ടെത്തി. ഇതിനുമുമ്പും രണ്ട് തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നെങ്കിലും ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. ഡൗൺസിൻഡ്രോംബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ 31 സാക്ഷികളെ കോടതിയിൽ വിസ്തരിക്കുകയും 31 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. നെടുമങ്ങാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി, വി രാജേഷ് കുമാർ, പി എസ്.വിനോദ് എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin