‘പ്രേതങ്ങൾ ഭരിക്കുന്ന കാട്’; ധൈര്യശാലികളെ കാത്ത് ഹൊയ്യ ബിസിയു

ഭയത്തോടെയാണ് കേൾക്കുന്നതെങ്കിലും പ്രേത കഥകൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടിക്കാലത്ത് കാടുകൾ കേന്ദ്രീകരിച്ചുള്ള നിരവധി കഥകൾ നിങ്ങൾ കേട്ടുണ്ടാകും. എന്നാൽ അത്തരത്തിലൊരു പ്രേത വനത്തിലേക്ക് ഒരു യാത്രപോയാലോ? പ്രേതങ്ങൾ ഭരിക്കുന്ന ഹൊയ്യ ബിസിയു എന്ന ഒരു കാടുണ്ട്. റൊമാനിയയിലെ ട്രാൻസിൽവാനിയയ്ക്കടുത്തുള്ള ക്ലൂഷ് – നാപോക്ക നഗരത്തിന് അടുത്ത് നിലകൊള്ളുന്ന ഒരു കാടാണിത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് ഈ കാട്ടിലേക്ക് ധൈര്യമായി പോകാം. 

വിശ്വസിക്കാനാകാത്ത നിരവധി സംഭവങ്ങളെ തുടർന്നാണ് ബിസിയു കാടുകൾ ശ്രദ്ധ നേടിയത്. പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും സാഹസികത ഇഷ്ടപ്പെടുന്നവരുമെല്ലാം ഇപ്പോഴും പരിശോധിക്കുകയാണ് ഈ വനത്തേയും ഇവിടുത്തെ ദുരൂഹതയെയും. കാടിനേയും പേരിനേയും ചുറ്റിപ്പറ്റി നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഒരു ആട്ടിടയന്റെ കഥ. വർഷങ്ങൾക്ക് മുമ്പ് തന്റെ ആടുകളുമായി ഒരു ഇടയൻ റൊമാനിയയിലെ ഈ കാട്ടിലേക്ക് എത്തി. അദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ല. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 200ൽ ഏറെ ആടുകളേയും കാണാതായി. ഈ കഥയിലെ ആട്ടിടയന്റെ പേരിലാണ് കാട് അറിയപ്പെടുന്നത്. ഹൊയ്യ ബിസിയു.

1968 ഓഗസ്റ്റ് 18ന് എമിൽ ബാർണിയ എന്ന മിലിറ്ററി ടെക്‌നീഷ്യൻ ഇവിടെ നിന്നൊരു ചിത്രം പകർത്തി. ഒരു പറക്കും തളിക ആയിരുന്നു അത്. അതോടെ ഈ കാടുകൾ ലോകപ്രസിദ്ധമായി. രാത്രിയിൽ അജ്ഞാതരുടെ നിലവിളി ശബ്ദം കേൾക്കാമെന്നും പ്രകാശഗോളങ്ങൾ കാണാമെന്നുമെല്ലാം പ്രദേശവാസികൾ പറയുന്നു. ഈ കഥകൾ കേട്ട് ധൈര്യം തെളിയിക്കാൻ ആ​ഗ്രഹിക്കുന്നവരും ഗവേഷകരും സഞ്ചാരികളും എല്ലാം ഇവിടേക്ക് എത്താറുണ്ട്. പലർക്കും പല അനുഭവങ്ങളാണ് ഹൊയ്യ ബിസിയു കാട് സമ്മാനിക്കുന്നത്. എന്നാൽ ഈ കഥകളെല്ലാം വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള അടവാണെന്നാണ് ചിലരുടെ വാദം. അസാധാരണമായ കാന്തിക പ്രഭാവങ്ങളും മറ്റും ഈ കാട്ടിലുണ്ട്. അതിനാലാണ് ഇങ്ങനെയെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. 

ഹൊയ്യ ബിസിയു കാടിന്റെ നടുക്കായി ഒരു പുൽപ്രദേശമുണ്ട്. എല്ലാ നിഗുഢതകളുടേയും ആവാസ കേന്ദ്രം ഇവിടെയാണെന്നാണ് വിശ്വാസം. ഈ പുൽമേടുകളെ ലക്ഷ്യമാക്കി സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ടൂറിസ്റ്റുകൾ എത്താറുണ്ട്. ഇവിടെ അസാധാരണമാം വിധം വളർന്ന മരങ്ങളൊക്കെ കാണാൻ സാധിക്കും. ട്രാവൽ ചാനലിന്റെ ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ കാട് ചിത്രീകരിച്ചിരുന്നു. എന്നാൽ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്നും ആർക്കും നൽകാനായിട്ടില്ല.

By admin