പാകിസ്ഥാൻ ആഗോള ഭീകരവാദത്തിൻ്റെ കേന്ദ്രമെന്ന് അമേരിക്കയോട് ഇന്ത്യ; വീണ്ടും വിളിച്ചു, ‘തെമ്മാടി രാജ്യം’

ദില്ലി: പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വീണ്ടും വിളിച്ച് ഇന്ത്യ. പാകിസ്ഥാൻ ആഗോള ഭീകവാദത്തിൻറെ കേന്ദ്രമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇന്ത്യ-പാക് തർക്കം പരിഹരിക്കാൻ ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇതിനിടെ എന്ന് അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡർ ആവശ്യപ്പെട്ടു.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ ഇടപെടാതെ സുപ്രീംകോടതി. സേനയുടെ മനോവീര്യം തകര്‍ക്കുകയാണോ എന്ന് സുപ്രീംകോടതി ഹര്‍ജിക്കാരോട് ചോദിച്ചു. പഹൽഗാം സംഭവത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫത്തേഷ്‌കുമാര്‍ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാര്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭീകരാക്രമണ കേസുകളിലെ അന്വേഷണത്തിന് ജഡ്ജിമാര്‍ക്ക് വൈദഗ്ധ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അത്തരം ഹര്‍ജികള്‍ നല്‍കി സേനയുടെ മനോവീര്യം തകര്‍ക്കരുത്. ഇത്തരം കാര്യങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കും മുന്‍പ് കുറച്ച് ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി പറഞ്ഞു. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഓരോ ഇന്ത്യക്കാരനും കൈകോർക്കുന്ന നിർണ്ണായക സമയമെന്ന് ഇതെന്നും സുപ്രീംകോടതി ഓർമ്മപ്പെടുത്തി. പിന്നാലെ ഹ‍ർജി പിൻവലിച്ചു.

By admin