‘ധീരമായ നടപടി, വേടന്റെ ആത്മാർത്ഥത ആർക്കും അവ​ഗണിക്കാനാകില്ല’; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ലഹരി ഉപയോഗം തുറന്ന് പറഞ്ഞ വേടന്റെ നടപടി ധീരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെന്നും തിരുത്താൻ ശ്രമിക്കുമെന്നുമുള്ള വേടന്റെ ആത്മാർത്ഥത ആർക്കും അവഗണിക്കാനാകില്ല. വ്യക്തിപരമായി സംഭവിച്ച തെറ്റ് ഏറ്റ് പറയാൻ തയ്യാറായ അനുഗ്രഹീത കലാകാരനാണ് വേടൻ. വേടനെ അവഹേളിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്ലാറ്റിലെത്തിയ പൊലീസ് സംഘം ആറ് ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് പുലിപ്പല്ല് ലോക്കറ്റ് ഉപയോ​ഗിച്ചതിനും വേടനെതിരെ വനം വകുപ്പ് കേസെടുത്തു. എന്നാൽ പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ സിജെഎം കോടതി വ്യക്തമാക്കുകയും വേടന് ജാമ്യം നൽകുകയും ചെയ്തു. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. 

Read More:വനം വകുപ്പിന് തിരിച്ചടി; പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin