പൈൻ മരക്കാടുകളിൽ നിന്നും ഭീകരരെത്തി വെടിയുതിർക്കുന്നു, രക്ഷപ്പെടുന്നു; തീവ്രവാദ ആക്രമണം എൻഐഎ പുനരാവിഷ്കരിച്ചു

ദില്ലി : അന്വേഷണത്തിന്റെ ഭാഗമായി പഹൽഗാമിലെ തീവ്രവാദ ആക്രമണം എൻഐഎ പുനരാവിഷ്കരിച്ചു. പൈൻ മരക്കാടുകൾക്കുള്ളിൽ നിന്ന് ഭീകരർ എത്തിയതും വെടിയുതിർത്തതും രക്ഷപ്പെട്ടതുമാണ് പുനരാവിഷ്കരിച്ചത്.  കേസ് ഏറ്റെടുത്ത പശ്ചാത്തലത്തിലായിരുന്നു എൻ ഐഎ നടപടി.  ഏത് രീതിയിലാകാം ആക്രമണം നടന്നതെന്നും എങ്ങനെയാകും പദ്ധതി നടപ്പിലാക്കിയതെന്നും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. 

പഹൽഗാം ഭീകരാക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന സിപ്പ് ലൈൻ ഓപ്പറേറ്റർ മുസമ്മിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ രാത്രി ഭക്ഷണവുമായി വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും കാണാൻ അനുവദിച്ചില്ല.ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കാമെന്നാണ് പൊലീസിന്റെ മറുപടി.  

പെഹൽഗാമിൽ നിന്നും നാൽപത് കിലോമീറ്റർ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും നിർദേശമുണ്ട്. 

പാകിസ്ഥാനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പെടുത്തും, നിലവിലുള്ള വാണിജ്യബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും

അതേ സമയം, അതിർത്തിയിൽ തുടർച്ചയായി ആറാം ദിവസവും പാക് പ്രകോപനമുണ്ടായി. നിയന്ത്രണ രേഖയോട് ചേർന്ന മൂന്ന് മേഖലകളിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യ ഫലപ്രദമായി നേരിട്ടു. പുറത്തുനിന്ന് എത്തുന്നവരെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാശ്മീരിൽ ഉടനീളം കനത്ത ജാഗ്രത തുടരുകയാണ്. 

786 പാക് പൗരന്മാർ മടങ്ങി 

പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ വംശജരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചു. 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടത്. വർഷങ്ങളായി ഇന്ത്യക്കാരെ വിവാഹം കഴിച്ചു ഇന്ത്യയിൽ ജീവിക്കുന്ന പാക്കിസ്ഥാൻ സ്വദേശികൾക്കും ഇന്ത്യ വിടേണ്ടി വന്നു. പഠനം പൂർത്തിയാകാനാകാതെ പാകിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്ന വിദ്യാർഥികളും നിരവധിയാണ്. 10000 കണക്കിന് പാകിസ്ഥാൻ സ്വദേശികൾ ഇപ്പോഴും ഇന്ത്യയിൽ തന്നെ തുടരുന്നു എന്നാണ് കേന്ദ്രസർക്കാരിന്റെയും നിഗമനം. സമയപരിധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടരുന്നവരെ തിരിച്ചയക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.

 

By admin