വിഴിഞ്ഞത്തേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമില്ല.ചടങ്ങ് സർക്കാറിന്‍റെ വാർഷികാഷോഘത്തിന്‍റെ ഭാഗമെന്ന് വിശദീകരണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം. കമ്മീഷനിംഗ് സർക്കാറിന്‍റെ നാലാം വാർഷിക ആഘോഷത്തിൻറെ ഭാഗമാണെന്നും ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് ക്ഷണിക്കാത്തതെന്നുമാണ് തുറമുഖമന്ത്രിയുടെ വാദം. പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിൻറെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം
സ്വപ്നപദ്ധതിയുടെ കമ്മീഷനിങ്ങിന് രണ്ട് ദിവസം ബാക്കിനിൽക്കെയാണ് പുതിയ വിവാദം. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന ചടങ്ങളിലേക്ക് പ്രതിപക്ഷത്ത് നിന്നും ക്ഷണം സ്ഥലം എംപി ശശി തരൂരിനും എംഎൽഎ എം വിൻസെൻറിനും മാത്രം. പ്രതിപക്ഷനേതാവിനെ ഒഴിവാക്കാൻ സർക്കാർ നൽകിയ വിശദീകരണമാണ് യുഡിഎഫിനെ ചൊടിപ്പിക്കുന്നത്. തുറമുഖ കമ്മീഷനിങ്ങ് സംസ്ഥാന സർക്കാറിന്‍റെ നാലാം വാർഷികപരിപാടിയുടെ ഭാഗമാണ്. വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്ക്കരിക്കുമ്പോൾ ഈ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചുവെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. കഴിഞ്ഞ വർഷം ട്രയൽ റണ്ണിന് പ്രതിപക്ഷനേതാവിനെ ക്ഷണിക്കാതിരുന്നപ്പോൾ കമ്മീഷനിംഗിനെ വിളിക്കുമെന്ന വിശദീകരിച്ച സർക്കാറാണ് ിപ്പോൾ മലക്കം മറിഞ്ഞത്
പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാർ വാർഷികത്തിനാണോ എന്ന് സർക്കാറും ബിജെപിയും വ്യക്തമാക്കണമെന്ന് ചോദിച്ചാണ് യുഡിഎഫ് പ്രതിഷേധം. സന്ദർശനത്തിന്‍റെ ഒരുക്കം വിലയിരുത്താൻ വിഴിഞ്ഞത്ത് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തതും കോണഗ്രസ് ചോദ്യം ചെയ്യുന്നു.വിഴിഞ്ഞത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി തുടക്കം മുതൽ രാഷ്ട്രീയപ്പോരുണ്ട്. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത് 2023 ൽ ആദ്യ ചരക്ക് കപ്പലെത്തിയപ്പോൾ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നു. അന്ന് ക്രെഡിറ്റ് മുഴുവൻ ഉമ്മൻചാണ്ടിക്ക് നൽകിയ സതീശന്‍റെ പ്രസംഗത്തിൽ എൽഡിഎഫിന് അതൃപ്തിയുണ്ടായിരുന്നു