റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു; ജ്വല്ലറിയിൽ നാളെ തെളിവെടുപ്പ്

കൊച്ചി:  പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ റാപ്പര്‍ വേടനെ വനം വകുപ്പിന്‍റെ കസ്റ്റഡിയില്‍ വിട്ട് കോടതി. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്.  മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ്  വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.  

വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു.

രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍. പുലിപ്പല്ല് സമ്മാനമായി കിട്ടിയതാണെന്നും ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലെന്നുമുളള വാദമാണ് കോടതിയിലും വേടന്‍ ഉയര്‍ത്തിയത്. പുലിപ്പല്ലിന്‍റെ ശാസ്ത്രീയ പരിശോധന നടന്നില്ലെന്ന വാദവും ഉയര്‍ത്തി. കഞ്ചാവ് ഉപയോഗം മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.

കൊച്ചിയിലെ ഫ്ളാറ്റിലെത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.  തൃശൂരിലെ ജ്വല്ലറിയില്‍ നാളെ എത്തിക്കും. അതേസമയം വേടന്‍ വെളളിയില്‍ പൊതിയാനായി കൊണ്ടു വന്നത് പുലിപ്പല്ലാണെന്ന് അറിയില്ലെന്നായിരുന്നു തൃശൂരിലെ ജ്വല്ലറി ഉടമയുടെ പ്രതികരണം.

വേടന് പുലിപ്പല്ല് മാല സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ ഇതുവരെ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ വേടനും സംഘത്തിനും കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. വേടനും മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ കഞ്ചാവുമായി പൊലീസ് ഫ്ളാറ്റില്‍ നിന്ന് പിടികൂടിയത്. ഇതിനിടെ വേടന്‍ അനുകൂല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.  നേരിയ അളവില്‍ കഞ്ചാവ് പിടിച്ചതിന്‍റെ പേരില്‍ വേദികളില്‍ വേടന്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ റദ്ദാക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നെന്നാണ് വേടന്‍ അനുകൂലികളുടെ വാദം.

By admin