യുവാവിനെ കൊന്ന് കാൽവെട്ടി റോഡിലെറിഞ്ഞ കേസ്; സുധീഷ് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം പോത്തോൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷാവിധി നാളെ പറയും.
2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന് സുധീഷിന്‍റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്‍റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികള്‍ കുട്ടികതളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു. കാൽവഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ തിരിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്. ഉണ്ണിയെന്ന സുധീഷാണ് ഒന്നാം പ്രതി. കൊല്ലപ്പെട്ടപ്പെട്ടയാളിന്‍റെ ഭാര്യ സഹോദരൻ ശ്യാം, നിരവധി കേസിലെ പ്രതിയായ ഒട്ടകം രാജേഷ് എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയാണ് കാൽവെട്ടിയെടുത്തത്.
കേസിലെ എല്ലാ പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഒരു വർഷം മുമ്പാണ് വിചാരണ തുടങ്ങിയത്. കേസിൽ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. പ്രതികളെ പേടിച്ചാണ് കൂറുമാറലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുധീഷ് കൊല്ലപ്പെട്ട വീട്ടിലെ ഉടമ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയാണ് മൊഴി നൽകിയത്.
ഏറെ വില്ലുവിളി നിറഞ്ഞ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം പോലും അട്ടിമറിക്കപ്പെട്ടു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
രണ്ട് പ്രതികളൊഴികെ മറ്റ് എല്ലാ പ്രതികളും നിലവില്‍ റിമാൻഡിലാണ്. വലിയ സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് കോടതി നടപടികള്‍ നടന്നത്. കേസിലെ മൂന്നാം പ്രതി ഒട്ടകം രാജേഷ് മൂന്ന് കൊലക്കേസ് ഉള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയാണ്. കൊലക്കേസിലെ സാക്ഷികള്‍ കൂറുമാറിയതിനാൽ വെറുതെവിട്ടു. തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാസംഘത്തിലെ കണ്ണികളാണ് ഈ കേസിൽ ഉള്‍പ്പെട്ടത്. നെടുമങ്ങാട് ഡിവൈഎസ്പിയായ സുൽഫിക്കറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകർ പ്രതികള്‍ക്ക് വേണ്ടി ഹാജരായി. സുധീഷ് വധക്കേസോടെയാണ് സംസ്ഥാനത്ത് ഗുണ്ടാ വേട്ടക്കായി പ്രത്യേക ഓപ്പറേഷൻ തുടങ്ങിയത്. ഗുണ്ടാബന്ധമുള്ള പൊലീസുകാരെ പിരിച്ചുവിടാൻ തുടങ്ങിയതും ഈ കേസിന് ശേഷമാണ്.