തലസ്ഥാനത്തിൻ്റെ മലയോര മേഖലയിൽ കനത്ത കാറ്റും മഴയും വിതച്ചത് വൻ നാശനഷ്ടം, 500 ഓളം മരങ്ങൾ കടപുഴകി, വൈദ്യുതി തകരാർ

തിരുവനന്തപുരം: തലസ്ഥാനത്തിന്‍റെ മലയോരമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം. തൊളിക്കോട് ഗ്രാമ പഞ്ചായത്ത് വെള്ളക്കരിക്കകം സെറ്റിൽമെന്‍റ് ഏരിയയിലെ ചെട്ടിയാൻപാറ, കളിയാറംകോട് വാർഡുകളിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കനത്ത കാറ്റിൽ മരം വീണ് കാട്ടുവഴികൾ അറഞ്ഞു. ആദിവാസി ഊരു നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലായി. പ്രദേശത്തായി ഏതാണ്ട് 500 ഓളം മരങ്ങൾ കടപുഴകി വീണതായാണ് വിവരം.

ഇന്നും ഇടിമിന്നലും കാറ്റും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സെറ്റിൽമെന്‍റ് നിവാസികൾക്ക് ഏക ആശ്രയമായിരുന്ന റബ്ബർ, ആഞ്ഞിൽ, പുളി, മാവ്, തേക്ക്, തെങ്ങ് തുടങ്ങിയ മരങ്ങളാണ് കടപുഴകി വീണത്. അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. അൻപതോളം കുടുംബമാണ് ഇവിടെ ഒറ്റപ്പെട്ട നിലയിലായത്. തൊളിക്കോട് പഞ്ചായത്തിന്‍റെ നിരവധി ഭാഗങ്ങളിൽ മരം കടപുഴകി വീണു. പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ 60 ഓളം ഇലക്ട്രിക് പോസ്റ്റുകളും ഈ പ്രദേശത്ത് മാത്രം 20 ഓളം പോസ്റ്റുകളും പൂർണ്ണമായും തകർന്നു. പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് വരികയാണെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ പറഞ്ഞു.

വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണെന്നതിനാൽ വൈദ്യുത ബന്ധം തകർന്നതിനാൽ രാത്രിയിൽ ഭീതിയോടെ കഴിയേണ്ട അവസ്ഥയിലാണ്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ച് മാറ്റി. കെ എസ് ഇ ബി ഉദ്യോഗസ്ഥർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 50 ലക്ഷത്തോളം നാശനഷ്ടം പ്രതീക്ഷിക്കുന്നു. പട്ടിക വർഗ്ഗ ഡിപ്പാർട്ട്മെന്‍റിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഊരുവാസികളുടെ ആവശ്യം. കല്ലാർ, പൊൻമുടി, ആനപ്പാറ ജഴ്സിഫാം മേഖലകളിൽ മരം വീണ് വൈദ്യുതിലൈനുകൾ തകർന്നു. ഇടിമിന്നലേറ്റ് അനവധി വീടുകളിലെ ഗൃഹോപകരണങ്ങൾക്കും കേടുപാടുണ്ടായി. കാറ്റിൽ മരങ്ങൾ വീഴുന്നതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin