കേരള ഫിലം ചേംബര്‍ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫെഫ്ക; പരാമര്‍ശത്തിനെതിരെ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ
കൊച്ചി: കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്‍റെ പരാമർശത്തിനെതിരെയാണ് പരാതി.
ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു സജിയുടെ പ്രതികരണം. എന്നാൽ, ബി ഉണ്ണികൃഷ്ണന് തന്നോട് പഠിക്കുന്ന കാലം മുതലുള്ള വിരോധമാണെന്നും സി എം എസ് കോളേജിൽ ബി ഉണ്ണികൃഷ്ണന്‍റെ പാനലിനെ താൻ തോൽപ്പിച്ചിരുന്നുവെന്നും അന്ന് മുതലാണ് താൻ ശത്രുവായതെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. വിൻസിയുടെ പരാതിയിൽ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ താൻ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ,അഷ്റഫ് ഹംസ എന്നിവർ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്നും ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്നും ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നതെന്നും സിനിമയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കിയിരുന്നു.
എറണാകുളത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കര്‍ഷകൻ കുഴഞ്ഞുവീണ് മരിച്ചു