കല്ലാച്ചി- വളയം റോട്ടിൽ വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം; പടക്കം പൊട്ടിച്ച് ഗതാഗത തടസമുണ്ടാക്കി
കോഴിക്കോട്: നാദാപുരത്ത് കല്ലാച്ചി- വളയം റോഡില്‍ വീണ്ടും അതിരുവിട്ട കല്ല്യാണ ആഘോഷം. നടുറോഡില്‍ അപകടകരമായും ഗതാഗത തടസ്സമുണ്ടാക്കിയുമാണ് ഒരുകൂട്ടമാളുകള്‍ കഴിഞ്ഞ ദിവസം പടക്കം പൊട്ടിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് അതിരുവിട്ട വിവാഹ ആഘോഷങ്ങളും മറ്റും നിയന്ത്രിക്കുമെന്ന ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം ലംഘിക്കുന്ന തരത്തിലാണ് സംഭവമുണ്ടായത്.
ഇന്നലെ വൈകീട്ട് ആറോടെ വളയം റോഡില്‍ കുരുന്നംകണ്ടി മുക്കില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാര്‍ ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നാദാപുരം പൊലീസ് സ്‌റ്റേഷന് സമീപത്തെ വധൂഗൃഹത്തില്‍ നിന്ന് കുരുന്നംകണ്ടി മുക്കിലെ വരന്റെ വീട്ടില്‍ വിവാഹസംഘം മടങ്ങി എത്തിയ ഉടനെയാണ് നടുറോഡിലിട്ട് മാലപ്പടക്കത്തിന് തീ കൊളുത്തിയത്. പടക്കം പൊട്ടിത്തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അടിക്കടി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ വിവാഹ വേളകളില്‍ ഗാനമേളയും ഡിജെ പാര്‍ട്ടിയും റോഡില്‍ വച്ച് പടക്കം പൊട്ടിക്കുന്നതും അനുവദിക്കേണ്ടതില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ദിസവങ്ങള്‍ക്കുള്ളില്‍ തന്നെ തീരുമാനം ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.