26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ; ഫ്രാൻസുമായി 63,000 കോടിയുടെ കരാറിൽ ഒപ്പുവച്ചു
ദില്ലി: ഫ്രാൻസിൽ നിന്ന് 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ട് ഇന്ത്യ. 63,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്. 22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ട്വിൻ സീറ്റർ വിമാനങ്ങളുമാണ് വാങ്ങുന്നത്. 2031ഓടെ മുഴുവൻ യുദ്ധ വിമാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും.
അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കൽ സപ്പോർട്ട്, പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നായി റഫാൽ എം കണക്കാക്കപ്പെടുന്നു. നിലവിൽ ഫ്രഞ്ച് നാവികസേനയ്ക്ക് മാത്രമേ ഈ ജെറ്റ് ഉള്ളൂ.
നാവികസേനയുടെ പുതിയ യുദ്ധവിമാനങ്ങൾ വിമാനവാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രാന്തിലും ഐഎൻഎസ് വിക്രമാദിത്യയിലും വിന്യസിക്കും. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഭീഷണികളെ നേരിടാൻ രാജ്യത്തെ സഹായിക്കും. മിഗ്-29കെയുടെ സ്ഥാനം ഇനി റഫാൽ വിമാനങ്ങൾക്കായിരിക്കും. ഏത് ഭീഷണിയും നേരിടാൻ തയ്യാറാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി ഡിസംബറിൽ പറഞ്ഞിരുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഡിആർഡിഒ) വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ കൂടി സ്വന്തമാക്കാൻ നാവികസേന ആലോചിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കൈവശം ഇതിനകം 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്.