പഹൽഗാം ഭീകരാക്രമണം; ദില്ലിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പൊലീസ്, അന്വേഷണം ഊർജിതമാക്കി എൻഐഎ
ദില്ലി: ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ പാകിസ്ഥാനി പൗരൻമാരെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്. ദില്ലി പൊലീസാണ് പരിശോധന നടത്തുന്നത്. 5000 പേർ ആകെ ദില്ലിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരൻമാർ മടങ്ങിയോ എന്നത് വിലയിരുത്താൻ നാളെ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ പൗരൻമാരോട് രാജ്യം വിടാൻ നിർദേശം നൽകിയിരുന്നു. കേരളത്തിലും കോഴിക്കോട് സ്വദേശികളായ നാലുപേർക്ക് നാടുവിടാൻ ഇന്നലെ നോട്ടീസ് നൽകിയിരുന്നു. സംഭവം പുറത്തായതോടെ നോട്ടീസ് പൊലീസ് പിൻവലിക്കുകയായിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ്
തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാൻ ശ്രമിക്കുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുന്നറിയിപ്പില്ലാതെ
കശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയിൽ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. നദീജല കരാരിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പകൽകാമിലെ ഭീകരാക്രമണം പാകിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. പൽഗാമിൽ ആക്രമണം നടത്തിയവർക്കും പിന്നിൽ പ്രവർത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനു ശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു. ലോക രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.