ജാക്‌സിന് ഒരോവറില്‍ രണ്ട് വിക്കറ്റ്, പന്ത് മടങ്ങി! മുംബൈ ഇന്ത്യന്‍സിനെതിരെ ലക്‌നൗവിന് ബാറ്റിംഗ് തകര്‍ച്ച

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 216 വിജയലക്ഷ്യം പിന്തുടരുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്ന് വിക്കറ്റ് നഷ്ടം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തുടരുന്ന ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ എട്ട് ഓവറില്‍ മൂന്നിന് 73 റണ്‍സെന്ന നിലയിലാമ്. എയ്ഡന്‍ മാര്‍ക്രം (9), നിക്കോളാസ് പുരാന്‍ (15 പന്തില്‍ 27), റിഷഭ് പന്ത് (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബുമ്രയുടെ പന്തില്‍ നമന്‍ ധിറിന് ക്യാച്ച് നല്‍കിയാണ് മാര്‍ക്രം മടങ്ങുന്നത്. പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ പുരാനും മടങ്ങി. വില്‍ ജാക്‌സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിന് ക്യാച്ച്. 

പീന്നീടെത്തിയത് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ പന്ത്, തൊട്ടടുത്ത പന്തില്‍ കരണ്‍ ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ മൂന്നിന് 64 എന്ന നിലയിലായി ലക്‌നൗ.  മിച്ചല്‍ മാര്‍ഷ് (23), ആയുഷ് ബദോനി (6) എന്നിവരാണ് ക്രീസില്‍. നേരത്തെ റ്യാന്‍ റിക്കിള്‍ട്ടണ്‍ (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്‌നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്ത, രണ്ട് സിക്സുകള്‍ പറത്തി മികച്ച തുടക്കം നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. 5 പന്തില്‍ 12 റണ്‍സെടുത്ത രോഹിത്തിനെ പരിക്ക് മാറി മടങ്ങിയെത്തിയ അതിവേഗക്കാരന്‍ മായങ്ക് യാദവ് പുറത്താക്കുകയായിരുന്നു. എങ്കിലും തകര്‍ത്തടിച്ച സഹ ഓപ്പണര്‍ റയാന്‍ റെക്കിള്‍ട്ടണ്‍ മുംബൈയെ പവര്‍പ്ലേയില്‍ 66-1 എന്ന ശക്തമായ നിലയിലെത്തിച്ചു. 32 പന്തുകളില്‍ ആറ് ഫോറും നാല് സിക്സറുകളും സഹിതം 58 റണ്‍സെടുത്ത റയാനെ 9-ാം ഓവറില്‍ സ്പിന്നര്‍ ദിഗ്വേഷ് രാത്തി പുറത്താക്കി. 

വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്സിനെ 12-ാം ഓവറിലെ മൂന്നാം പന്തില്‍ പ്രിന്‍സ് യാദവ് ബൗണ്‍ഡാക്കുകയും ചെയ്തപ്പോള്‍ മുംബൈ സ്‌കോര്‍ 116-3. നേരിട്ട 21 പന്തുകളില്‍ 29 റണ്‍സാണ് ജാക്സിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ രവി ബിഷ്ണോയിയുടെ കറങ്ങും പന്തില്‍ മടങ്ങിയ തിലക് വര്‍മ്മ അഞ്ച് ബോളുകളില്‍ ആറ് റണ്‍സിലൊതുങ്ങി. താളം കണ്ടെത്തിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ നില്‍ക്കേ മുംബൈ ഇന്ത്യന്‍സ് 15 ഓവറില്‍ 157-4 എന്ന സ്‌കോറിലായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ മായങ്ക് യാദവ് ബൗള്‍ഡാക്കി. 

ഹാര്‍ദിക് ഏഴ് പന്തില്‍ അഞ്ച് റണ്‍സേ നേടിയുള്ളൂ. എങ്കിലും അടി തുടര്‍ന്ന സ്‌കൈ 27 പന്തുകളില്‍ ഫിഫ്റ്റി കണ്ടെത്തി. 18-ാം ഓവറില്‍ സിക്‌സര്‍ പറത്തി ഫിഫ്റ്റി തികച്ച സൂര്യയെ തൊട്ടടുത്ത പന്തില്‍ ആവേഷ് ഖാന്‍, മിച്ചല്‍ മാര്‍ഷിന്റെ കൈകളെത്തിച്ചു. 28 ബോളുകളില്‍ 54 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അവസാന ഓവറുകളില്‍ നമാന്‍ ധിര്‍- കോര്‍ബിന്‍ ബോഷ് സഖ്യം നടത്തിയ വെടിക്കെട്ട് മുംബൈയെ 200 കടത്തി. ധിര്‍ 11 പന്തില്‍ 25* ഉം, ബോഷ് 10 പന്തില്‍ 20 ഉം റണ്‍സ് വീതം നേടി. ധിര്‍ രണ്ട് വീതം ഫോറും സിക്സും പറത്തി. ലക്‌നൗ നിലയില്‍ മായങ്കിന് പുറമെ ആവേഷും രണ്ട് പേരെ പുറത്താക്കി.

By admin