പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്ക് ആഹ്വാനം നല്‍കി ആർഎസ്എസ്; രാജാവിന്‍റെ കടമ പാലിച്ചിരിക്കണമെന്ന് മോഹൻ ഭഗവത്
ദില്ലി: 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്ക് ആഹ്വാനം നല്‍കി ആര്‍ എസ് എസ്. രാജധര്‍മ്മം പാലിക്കണമെന്ന് ആർ എസ് എസ് തലവൻ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്‍റെ കടമ. അത് പാലിച്ചിരിക്കണമെന്നും ആർ എസ് എസ് തലവൻ ആവശ്യപ്പെട്ടു. അയല്‍ക്കാരെ ഉപദ്രവിക്കരുതെന്നാണ് പറയാറ്. എന്നാല്‍ തിന്മകാട്ടിയാല്‍ മറ്റ് വഴികളില്ലെന്നും തിരിച്ചടി നൽകണമെന്നും ഭഗവത് കൂട്ടിച്ചേർത്തു.
പഹൽഗാം: മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി, ‘നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും തയ്യാർ
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നത് തുടരുകയാണ്. കുപ്വാരയിൽ ഇന്ന് ഒരു ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തിൽ തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തിൽ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം നിരവധി ഭീകരരുടെ വീടുകൾ തകർത്തിരുന്നു. കശ്മീരിൽ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമിൽ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ന് രംഗത്തെത്തി. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. പാക് മന്ത്രിമാർ ഉൾപ്പെടെ ചില നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ‘പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തത്തിന്‍റെ പേരിൽ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്’ – എന്നായിരുന്നു ഷഹബാസ് പറഞ്ഞത്.