വിദേശത്ത് ജോബ് വിസ വാ​ഗ്ദാനം, വാങ്ങിയത് അഞ്ചും ആറും ലക്ഷം വീതം, മൊത്തം തട്ടിയത് 29,80000 രൂപ, 28കാരൻ അറസ്റ്റിൽ

തൃശൂര്‍: വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍നിന്നായി 29.80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടില്‍ ആല്‍വിനെ (28) യാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അഗ്‌നീറ എബ്രോഡ് എഡ്യുക്കേഷണല്‍ ആന്‍ഡ് ജോബ് കണ്‍സല്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്ന ആല്‍വിനും കിഴുത്താണി സ്വദേശി ചെമ്പിപറമ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (53), നിഷ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

ഇവര്‍ക്കെതിരേ ഏഴുപേരുടെ പരാതിയില്‍ 2024 ജൂണ്‍ മാസം മുതല്‍ 2025 ഫെബ്രുവരി മാസം വരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശത്ത് ജോലിക്കുള്ള ജോബ് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഏഴു പേരില്‍നിന്നായി യഥാക്രമം ആറ് ലക്ഷം രൂപ, ആറ് ലക്ഷത്തി മുപ്പതിനായിരം രൂപ, ആറ് ലക്ഷം രൂപ, അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ, മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ, രണ്ട് ലക്ഷം രൂപ,  എണ്‍പതിനായിരം രൂപ എന്നിങ്ങനെയാണ് പ്രതികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.

തുടര്‍ന്ന്  ജോബ് വിസ ശരിയാക്കി നല്‍കാത്തതിനാലാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ കേസുകളിലേക്ക് അന്വേഷണം നടത്തിവരവെ ആല്‍വിനെ മാപ്രാണത്തുനിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ആല്‍വിനെ റിമാന്റ് ചെയ്തു. ആല്‍വിനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഏഴു കേസുകള്‍ കൂടാതെ പുതുക്കാട്, കൊടകര, വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കുറ്റകൃത്യത്തിന് മൂന്ന് കേസുകള്‍ കൂടിയുണ്ട്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍ എം.എസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എം. ക്ലീറ്റസ്, ശ്രീധരന്‍, സേവ്യര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍വിനെ അറസ്റ്റ് ചെയ്തത്.

By admin