വധുവിന്‍റെ അക്കൗണ്ടിൽ 60000 നേരിട്ടെത്തും, 25000 സമ്മാനം, ചെലവിന് 15000 രൂപ; ആനുകൂല്യങ്ങൾ വർധിപ്പിച്ച് യുപി
ലഖ്നൗ: മുഖ്യമന്ത്രി സാമുഹിക വിവാഹ യോജനയുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഉത്തർപ്രദേശ്. ഗുണഭോക്താക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും സമൂഹ വിവാഹ പദ്ധതി പാവപ്പെട്ടവർക്ക് വലിയൊരു പിന്തുണയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്‍റെ അവലോകന യോഗത്തിൽ, പുതിയ സാമ്പത്തിക വർഷം മുതൽ പദ്ധതി പ്രകാരം അർഹരായ നവദമ്പതികൾക്ക് നൽകുന്ന സാമ്പത്തിക സഹായം 51,000-ൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ തുകയിൽ 60,000 രൂപ വധുവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും, അതേസമയം 25,000 രൂപ നവദമ്പതികൾക്ക് സമ്മാനമായി നൽകും. ബാക്കിയുള്ള 15,000 രൂപ വിവാഹ ചടങ്ങുകളുടെ ചെലവുകൾക്കായി അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാറ്റങ്ങൾ ഉടനടി നടപ്പിലാക്കാൻ യോഗി നിർദ്ദേശം നൽകി. മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിയുടെ നില വിലയിരുത്തിയ യോഗി, അർഹരായ ഒരു മുതിർന്ന പൗരനും പെൻഷൻ നിഷേധിക്കരുതെന്ന് നിർദ്ദേശിച്ചു.
മികച്ച നടത്തിപ്പിനായി പദ്ധതിയെ ഫാമിലി ഐഡി സംവിധാനവുമായി ബന്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പദ്ധതി ഫാമിലി ഐഡിയുമായി ബന്ധിപ്പിച്ചാൽ, 60 വയസ് തികയുന്ന അർഹരായ ഏതൊരു മുതിർന്ന പൗരനും ഉടൻ തന്നെ പെൻഷൻ ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി ഐഡി സംവിധാനത്തിലൂടെ മുതിർന്ന പൗരന്മാരുടെ പെൻഷൻ പദ്ധതിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.