ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ
തൃശൂർ: കണ്ടക്ടർ ജോലിക്കിടെ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വലപ്പാട് മുത്തങ്ങാടി എടച്ചാലിൽ പ്രഭു(31) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വില്പനക്കായി പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ വലപ്പാട് അയാളുടെ വീടിനു സമീപത്ത് നിന്നാണ് പിടിയിലായത്. കണ്ടക്ടറായ ഇയാൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് എക്സൈസ് സംഘം വിശദമാക്കുന്നത്.
ഒരു ചെറിയ പൊതി 500 രൂപയ്ക്കാണ് നൽകുന്നത്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിലെ മേലേ ചുരുവിള സുരേന്ദ്രന്റെ വീടിനു പുറകിൽ നട്ടുവളർത്തിയിരുന്ന 11 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ. ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ.ഉണ്ണിക്കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.മധു,ടി.കെ.അബ്ദുൾ നിയാസ്, ഇ.ജി.സുമി,ഡ്രൈവർ വി.രാജേഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ അതിഥി തൊഴിലാളികളിൽ നിന്ന് വലിയ രീതിയിൽ പാൻമസാല ശേഖരിച്ച് വിൽപന നടത്തിയിരുന്ന 60കാരൻ കേച്ചേരിയിൽ അറസ്റ്റിലായി. വീടിനോട് ചേർന്നുള്ള പലചരക്ക് കടയിലൂടെയായിരുന്നു പാൻ മസാല വിൽപന. വീടിൻ്റെ ഉപയോഗിക്കാത്ത ചിമ്മിണി പൈപ്പിൽ അതിവിദഗ്ദമായിട്ടാണ് ഇയാൾ പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചു വെച്ചിരുന്നത്.