ഡോക്ടർമാർ പറഞ്ഞത് ആർത്രൈറ്റിസെന്ന്, ചാറ്റ്ജിപിടി പറഞ്ഞത് കാൻസറെന്ന്, ഒടുവില്‍ സ്കാനിംഗ്, നന്ദി പറഞ്ഞ് യുവതി
തന്റെ അസുഖം കണ്ടെത്താൻ സഹായിച്ചതിന് ചാറ്റ്ജിപിടിയോട് നന്ദി പറഞ്ഞ് നോർത്ത് കരോലിനയിൽ നിന്നുള്ള യുവതി. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആസിഡ് റിഫ്ലക്സ് എന്നൊക്കെ പറഞ്ഞ് ഡോക്ടർമാർ പലവട്ടം അസുഖം തള്ളിക്കളഞ്ഞു എന്നാണ് യുവതി പറയുന്നത്. പിന്നീട് യുവതിക്ക് കാൻസറാണ് എന്ന് കണ്ടെത്തുകയായിരുന്നു.
പെട്ടെന്നാണ് 40 -കാരിയായ ലോറൻ ബാനണിന് ശരീരഭാരം കുറയുന്നതായി അനുഭവപ്പെട്ട് തുടങ്ങിയത്. കൂടാതെ അസഹനീയമായ വയറുവേദനയും അനുഭവപ്പെട്ടു തുടങ്ങി. അവർ ഉടൻ തന്നെ ഡോക്ടർമാരെ കാണിച്ചെങ്കിലും ആ സമയത്ത് അവരാരും ശരിയായ രോഗനിർണയം നടത്തിയില്ല.
നിരാശയോടെ ലോറൻ ChatGPT -യോടും തന്റെ സംശയങ്ങൾ പങ്കുവച്ചു. അവൾക്ക് ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ് ആവാൻ സാധ്യതയുണ്ട് എന്നാണ് ചാറ്റ്ബോട്ട് പറഞ്ഞത്. ഇങ്ങനെയൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അവൾ പരിശോധന നടത്തി. അതിൽ ChatGPT പറഞ്ഞത് ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ കണ്ടെത്തലിന് പിന്നാലെ ലോറന്റെ തൈറോയിഡ് സ്കാൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ഡോക്ടർമാർ അവളുടെ കഴുത്തിൽ രണ്ട് ചെറിയ മുഴകൾ കണ്ടെത്തിയത്. പിന്നീട് അവ ക്യാൻസറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെയാണ് അവൾ ചാറ്റ്ബോട്ടിനോട് നന്ദി പറഞ്ഞത്.
താനാകെ നിരാശയിലായിരുന്നു. അങ്ങനെയാണ് ചാറ്റ്ജിപിടിയോട് ചോദിക്കാൻ തീരുമാനിക്കുന്നത്. നേരത്തെ തന്നെ ജോലി ആവശ്യങ്ങൾക്കായി താൻ ചാറ്റ്ജിപിടിയെ ആശ്രയിക്കാറുണ്ടായിരുന്നു. അങ്ങനെ ചാറ്റ്ബോട്ട് ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസിന് സ്കാൻ ചെയ്ത് നോക്കാൻ അവളെ ഉപദേശിച്ചു.
അങ്ങനെ സ്കാൻ ചെയ്തതിനാൽ തനിക്ക് എന്താണ് എന്ന് മനസിലാക്കാൻ പറ്റി എന്ന ആശ്വാസത്തിലാണ് ഇപ്പോൾ ലോറൻ. മിക്കപ്പോഴും ശരിയായ സമയത്ത്, ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ പറ്റാത്തതുകൊണ്ട് ചികിത്സ വൈകുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. എന്തായാലും, ലോറൻ സ്കാൻ ചെയ്ത് നോക്കാൻ തോന്നിയതിനാൽ തന്നെ കൃത്യസമയത്ത് കാര്യങ്ങൾ അറിയാൻ സാധിച്ചു.
നേരത്തെയും തന്റെയും വയറ്റിലുണ്ടായിരുന്ന കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത് ചാറ്റ്ജിപിടിയാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത് ശ്രദ്ധിക്കപ്പെട്ടിരുന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ താമസിക്കുന്ന ഫോട്ടോഗ്രാഫറായ നതാലിയ ടാരിയൻ എന്ന യുവതിയാണ് താൻ വെറും തമാശയ്ക്ക് ഒരു ചോദ്യം ചാറ്റ്ജിപിടിയോട് ചോദിച്ചുവെന്നും ചാറ്റ്ബോട്ടിന്റെ നിർബന്ധപ്രകാരം ഉടൻ തന്നെ ആശുപത്രിയിൽ ചെന്നുവെന്നും വെളിപ്പെടുത്തിയത്. അത് തന്റെ ജീവൻ രക്ഷിച്ചെന്നാണ് നതാലിയ പറഞ്ഞത്.
ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഓർക്കുക, ഗൂഗിൾ, ചാറ്റ്ജിപിടി ഇവയൊക്കെ ലക്ഷണങ്ങൾ നോക്കി ഇന്ന രോഗമാണ് എന്ന് ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്. ആ രോഗമായിരിക്കാനുള്ള സാധ്യത വളരെ കുറവാകാനും മതി. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാരെ കാണുകയും കൃത്യമായ രോഗനിർണയം നടത്തി ചികിത്സ തേടുകയും ചെയ്യുക.
ആശുപത്രിയുടെ ലൊക്കേഷനും ചിത്രങ്ങളും അയച്ചുനൽകാൻ ആവശ്യപ്പെട്ടു; ഓഫീസിലെ ദുരനുഭവം പങ്കിട്ട് യുവതി