അബിർ ഗുലാൽ: പാക് താരം ഫവാദ് ഖാന്‍റെ ചിത്രം വിവാദത്തിൽ, പാട്ടുകള്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തെത്തുടർന്ന് വാണി കപൂറും പാകിസ്ഥാൻ നടൻ ഫവാദ് ഖാനും അഭിനയിച്ച അബിർ ഗുലാൽ എന്ന ചിത്രം വിവാദത്തിലായിരുന്നു. ഫവാദ് ഖാന്‍റെ ബോളിവുഡ് തിരിച്ചുവരവായി പറഞ്ഞിരുന്ന ചിത്രത്തിന് പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. കൂടുതലും വിനോദസഞ്ചാരികളായിരുന്നു കൊല്ലപ്പെട്ടവര്‍. സംഭവത്തിനുശേഷം പാകിസ്ഥാനെതിരായി സോഷ്യൽ മീഡിയയിൽ രോഷം വർദ്ധിച്ചുവരികയാണ്. പലരും അബിർ ഗുലാൽ എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധങ്ങൾക്കിടയിൽ, അബിർ ഗുലാലിന്‍റെ പ്രമോഷന്‍ പരിപാടികള്‍ എല്ലാം നിര്‍ത്തിയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങൾ – ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നിവ യൂട്യൂബ് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്തു.
രണ്ട് ഗാനങ്ങളും പ്രൊഡക്ഷൻ ഹൗസിന്റെ ഔദ്യോഗിക ചാനലിലും സംഗീത അവകാശം സ്വന്തമാക്കിയിരിക്കുന്ന സരേഗമയുടെ യൂട്യൂബ് ചാനലിലുമാണ് അപ്‌ലോഡ് ചെയ്തതിരുന്നത്. എന്നാല്‍ രണ്ട് ഗാനങ്ങളും ഇപ്പോള്‍ യൂട്യൂബ് ഇന്ത്യയിൽ നിന്ന് നീക്കം ചെയ്‌തു.
നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചതുപോലെ ടെയ്ൻ ടെയ്ൻ എന്ന മറ്റൊരു ഗാനവും ബുധനാഴ്ച റിലീസ് ചെയ്യാനിരുന്നത് എന്നാല്‍ റിലീസ് ചെയ്തിട്ടില്ല. അതേ സമയം ചിത്രത്തിന്‍റെ ഭാവി സംബന്ധിച്ച് പ്രൊഡക്ഷന്‍ ഹൗസോ ചിത്രത്തിന്‍റെ അണിയറക്കാരോ ഒന്നും പ്രതികരിച്ചിട്ടില്ല. നേരത്തെ തന്നെ ചിത്രത്തിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രംഗത്ത് എത്തിയിരുന്നു.
ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഒരു ഇന്ത്യന്‍ പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിംഗ് ചിത്രത്തിനെതിരായ സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്.
പാക് നടന്‍റെ ചിത്രത്തിന് വിലക്ക്? ദിയ മിര്‍സയ്ക്ക് സൈബര്‍ ആക്രമണം, തന്‍റെ ഭാഗം വിശദീകരിച്ച് നടി