അക്ഷയ തൃതീയ ഏപ്രിൽ 30 ന്; വരവേൽക്കാൻ തയ്യാറെടുത്ത് വ്യാപാരികൾ
തിരുവനന്തപുരം : അക്ഷയ തൃതീയയെ വരവേൽക്കാനൊരുങ്ങി സംസ്ഥാനത്തെ ജ്വല്ലറികൾ. ഏപ്രിൽ 30 ബുധനാഴ്ചയാണ് അക്ഷയ തൃതീയ. രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. സ്വർണവില ഉയർന്നു നിൽക്കുന്ന സാഹചര്യം വ്യാപാരത്തെ ബാധിക്കുമോ എന്നുള്ള സംശയങ്ങളും വിപണിയിൽ നിന്നും വരുന്നുണ്ട്.
സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. വലിയ പ്രതീക്ഷയാണ് ഈ ഏകദിന കച്ചവടത്തിൽ വ്യാപരികൾക്കുള്ളത്. കഴിഞ്ഞ വര്ഷം അക്ഷയ തൃതീയയ്ക്ക് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്.
സ്വർണവില റെക്കോർഡ് വിലയിലേക്കെത്തിയത് വ്യാപാരികൾക്ക് തിരിച്ചടിയായേക്കും. വില ഉയർന്നതിനാൽ തന്നെ കുറഞ്ഞ അളവിലുള്ള സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും ഇത്തവണ ഉയരാൻ ഇടയുണ്ട്. ഇതിനായി സ്വര്‍ണ വ്യാപാരികള്‍ നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നു കഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. ദേവീദേവന്മാരുടെ ലോക്കറ്റുകൾ, നാണയങ്ങൾ എന്നിവയോടാണ് ഈ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഏറെ പ്രിയം.