കാൺപൂർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ദൃക്സാക്ഷികളിൽ ഒരാളായ ശീതൾ കലാത്തിയ. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളായ ശൈലേഷ് കലാത്തിയയുടെ ഭാര്യയാണ് ഇവർ. പ്രമുഖ ന്യൂസ് ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ നടുക്കുന്ന അനുഭവങ്ങൾ പങ്കുവച്ചത്.
പഹൽഗാമിലെ മിനി സ്വിറ്റ്സർലാന്റിലെത്തി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വെടിയുതിർക്കുന്ന ശബ്ദം കേട്ടത്. രണ്ട് തവണയാണ് വെടിയുതിർത്തത്. രണ്ടാം തവണ വെടിയുതിർത്തപ്പോഴേക്കും എല്ലാവരും പേടിച്ച് ഓടാൻ തുടങ്ങിയിരുന്നു. അവർ ഞങ്ങളെ വളഞ്ഞു. ഹിന്ദുക്കളായ പുരുഷന്മാരോട് മുസ്ലിങ്ങളായ പുരുഷന്മാരുടെ അടുത്ത് നിന്ന് അകന്നു നിൽക്കാൻ പറഞ്ഞു. ഞങ്ങൾ എല്ലാവരും നിശബ്ദരായിരുന്നു. അവർ അവിടെ വിട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒരു സെക്കന്റ് കൊണ്ട് എല്ലാം മാറിമറിഞ്ഞു. അവരെല്ലാം മരിക്കുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ, എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.- ശീതൾ കലാത്തിയ പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു.
ഇപ്പോഴും ആ ഞെട്ടലിലാണ് ഞാൻ. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. യഥാർത്ഥ ജീവിതത്തിൽ നടന്നപ്പോഴാണ് ഇതിന്റെ ഭീകരത മനസിലായത്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നില്ല.ആ സ്ഥലത്ത് ഇത്രയും അപകടസാധ്യതകൾ ഉണ്ടെന്ന് അവർക്കറിയാമായിരുന്നെങ്കിൽ അവിടേക്ക് ആരേയും കടത്തി വിടരുതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, പാകിസ്ഥാനി നടന്റെ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര നീക്കം. പാകിസ്ഥാനി നടൻ ഫവാദ് ഖാന്റെ അബിർ ഗുലാൽ എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുമതി നൽകിയേക്കില്ല. മെയ് 9 ആയിരുന്നു സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം റിലീസ് തീയതി നീട്ടുന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.