മലിനജലം കിണറിലേക്ക് ഒഴുക്കി, ക്വാർട്ടേഴ്സ് അടച്ചുപൂട്ടാന്‍ നോട്ടീസ്; നടപടി ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതോടെ
കോഴിക്കോട്: ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള മലിന ജലം ഉപയോഗ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് സമീപ വീടുകളിലെ കിണര്‍ മലിനമായി. വടകര നഗരസഭയിലെ 39ാം വാര്‍ഡില്‍പ്പെട്ട മുറിച്ചാണ്ടി, പടിക്കുതാഴെ ഭാഗങ്ങളിലെ പന്ത്രണ്ടോളം വീടുകളിലെ കിണര്‍ വെള്ളത്തിലാണ് ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടര്‍ന്ന് സഹാറ ബൈത്തുല്‍ എന്ന പേരിലുള്ള ക്വാര്‍ട്ടേഴ്‌സ് അടച്ചു പൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കുകയായിരുന്നു.
ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരെ 42 മണിക്കൂറിനകം ഒഴിപ്പിച്ച് മലിനജല സംസ്‌കരണത്തിന് മതിയായ സംവിധാനം ഒരുക്കുന്നത് വരെ അടച്ചു പൂട്ടാനാണ് നിര്‍ദേശം നല്‍കിയത്. ഇവിടെ നിന്നുള്ള മലിന ജലം സമീപത്തെ ഉപയോഗ ശൂന്യമായ കിണറിലേക്ക് ഒഴുക്കിവിട്ടതാണ് ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡിവിഷന്‍ കൗണ്‍സിലര്‍ ഷംന നടോലിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഇന്നലെ ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ക്വാര്‍ട്ടേഴ്‌സിന് സമീപത്തുള്ള കിണറുകളില്‍ അമോണിയയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ക്ലീന്‍സിറ്റി മാനേജര്‍ കെ പി രമേശന്‍ പറഞ്ഞു.
52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; 28കാരൻ കുറ്റക്കാരനെന്ന് കോടതി, ക്രൂരത സ്വത്ത് തട്ടാൻ