പഹൽഗാം ഭീകരാക്രമണം; രാഹുൽ ഗാന്ധി കശ്മീരിലേക്ക്, കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27ലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീരിലേക്ക് പോകും. കശ്മീരിലെ അനന്ത്നാഗിലെത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്‍റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേര്‍ന്ന സര്‍വകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാൻ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദിൽ ഹുസൈൻ ഷായ്ക്ക് സര്‍വകക്ഷി യോഗം ആദരം അര്‍പ്പിച്ചു.
സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തിൽ ഉയര്‍ന്നു.
കശ്മീരിലെ സമാധാനവും ഐക്യവും തര്‍ക്കാനുള്ള ഹീനമായ പ്രവര്‍ത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സര്‍വകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധത്തെയും സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.