2236 കിലോമീറ്റര്‍ താണ്ടി വടകരയിലെത്തിയ ബംഗാൾ സ്ക്വാഡ്, ലക്ഷ്യം ജെന്നി റഹ്മാൻ, സഹായത്തിന് കേരള പൊലീസും!
കോഴിക്കോട്: അയല്‍വാസിയെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശി വടകരയില്‍ പിടികൂയിൽ. പശ്ചിമ ബംഗാള്‍ ഖണ്ടഘോഷ് പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്‌മാനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ ബംഗാളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചോമ്പാലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലേക്ക് മുങ്ങിയ ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു.
അടുത്തിടെയാണ് വടകര ചോമ്പാലയില്‍ എത്തിയത്. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് നിര്‍മാണ ജോലികള്‍ ചെയ്തു വരികയായിരുന്ന ജെന്നി റഹ്‌മാനെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് കീഴ്‌പ്പെടുത്തി. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ പോലീസ് പ്രതിയുമായി നാട്ടിലേക്ക് തിരിച്ചുപോയി.