സർക്കാർ സ്കൂളിലെ മേട്രൻ ബധിരനും മൂകനുമായ കുട്ടിയെ പീഡിപ്പിച്ചു, പുറത്തറിയാതിരിക്കാൻ ഭീഷണി; ഒടുവിൽ 18 വർഷം തടവ്

തിരുവനന്തപുരം: ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ സ്കൂൾ മേട്രനായ ജീൻ ജാക്സന് പതിനെട്ട് കൊല്ലം കഠിന തടവിനവും 30,000 രൂപ പിഴയ്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും  ജഡ്ജി ആർ. രേഖ വിധിയിൽ പറഞ്ഞു. 2019 സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. ആറാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർഥി ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്. 

മേട്രൻ ആയ പ്രതി സംഭവദിവസം സ്കൂൾ ഹോസ്റ്റലിൽ വച്ചു ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.  സംഭവം ബധിരനുമായ മൂകനുമായ മറ്റൊരു കുട്ടി കണ്ടു. മറ്റാരോടും സംഭവം പറയരുത് എന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. രണ്ട് ആഴ്ച കഴിഞ്ഞിട്ട്  സംഭവം കണ്ട കുട്ടി മറ്റാരോടോ പറഞ്ഞതായി അറിഞ്ഞ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് മറ്റ് കുട്ടികൾ കണ്ടിരുന്നു. ഇവർ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇരു കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്‍റെ സഹായത്തിലാണ് കോടതിയിൽ വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയിൽ അറിയിച്ചു.
        
പ്രോസിക്യൂഷാൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. 25 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും ഹാജരാക്കി. പൊതു സേവകനായ പ്രതിയുടെ പ്രവൃത്തി ന്യായീകരിക്കാൻ പറ്റാത്തതിനാൽ ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. കുട്ടികൾ അനുഭവിച്ച ഭയം കോടതിക്ക് കാണാതിരിക്കാൻ  പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. മ്യൂസിയം  എസ്.ഐമാരായിരുന്ന ഹരിലാൽ, ശ്യാംലാൽ ജെ നായർ, ജിജുകുമാർ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin