തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന് 32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതിലൂടെ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിച്ചു. നൂതന സാങ്കേതിക വിദ്യകളിലൂടെ സമഗ്ര പരിഷ്‌കരണം നടത്തിയ കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 250 കോടി രൂപയുടെ പ്രവർത്തനലാഭമാണ് നേടിയത്.
രണ്ടരലക്ഷം കോടി രൂപ ആസ്ഥിയുള്ള കേരളത്തിന്റെ സഹകരണ മേഖല മാതൃകയാണ്. സംസ്ഥാന രൂപീകരണ ഘട്ടത്തിൽ 3,000 സഹകരണ സംഘങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 23,000 ത്തോളമാണ്. ഉൽപ്പാദന മേഖലയിൽ നൂതന സംരഭങ്ങൾ ആരംഭിച്ചു കൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരോ സഹകരണ പ്രസ്ഥാനത്തിനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയിലെ നേട്ടങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുന്നൂറിലധികം സ്റ്റാളുകൾ ഇതിന്റെ ഭാഗമായി എന്നതിലൂടെ തന്നെ പ്രദർശന വിപണന മേളയുടെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും. സഹകരണ പ്രസ്ഥാനങ്ങളുടെ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് ജനപ്രീതിയാർജിച്ചവയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ബെസ്റ്റ് സെല്ലറുകളുമായി മാറി.
ഒരു കാലത്ത് കാർഷിക മേഖലയിൽ മാത്രമായി ചുരുങ്ങിയ സഹകരണ മേഖല ഇന്ന് എല്ലായിടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഐ ടി യിലും ആതുരസേവന രംഗത്തുമടക്കം മാതൃകാ സാന്നിധ്യങ്ങളായി സഹകരണ പ്രസ്ഥാനങ്ങൾ മാറി. ഉപഭോക്താക്കളിലെ വിശ്വാസ്യത നേടിയെടുത്ത് വിപണിയിൽ സജീവമാകാൻ കഴിയുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. സഹകാരികളുടെ ആത്മാർഥമായ പരിശ്രമവും കൂട്ടായ്മയുമാണ് ഈ നേട്ടങ്ങൾക്ക് കാരണം. മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെടാത്ത ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകില്ല. തൊഴിൽ ചൂഷണത്തിനെതിരായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സഹകരണ മേഖല രൂപം കൊള്ളുന്നത്. അതു കൊണ്ട് സമ്പദ് വ്യവസ്ഥയിലടക്കം നിർണായക സ്വാധീനമുള്ള സഹകരണ പ്രസ്ഥാനങ്ങൾ വിശ്വാസ്യത നഷ്ടപ്പെടാതെ ജാഗ്രത പാലിക്കണം.
സഹകരണ നിയമങ്ങളിലുണ്ടായ നിർണായക ഭേദഗതികളെ സഹകാരികൾ നല്ല രീതിയിൽ സ്വീകരിച്ചു. സംഘങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി സാമ്പത്തിക പ്രതിസന്ധിയുണ്ടായി പ്രവർത്തനം തടസ്സപ്പെടുന്ന സഹകരണ സ്ഥാപനങ്ങൾക്കുള്ള സഹായത്തിന് വേണ്ടിയുള്ളതാണ്. ഒരു സഹകരണ സ്ഥാപനവും അടച്ചു പൂട്ടരുതെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. നൂതനത്വവും സംരഭകത്വവും വ്യാപകമാക്കി സഹകരണ മേഖല നവകേരള സൃഷ്ടിയിൽ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖം, സഹകരണം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ എ റഹിം എം പി, എം എൽ എമാരായ വി കെ പ്രശാന്ത്, വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, ജി സ്റ്റീഫൻ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു നന്ദിയും അറിയിച്ചു.
കേരളസർക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി 2022 ലാണ് സഹകരണ എക്സ്പോ എന്ന ആശയം രൂപപ്പെടുന്നത്. 2025 അന്തർദേശീയ സഹകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഏപ്രിൽ 21 മുതൽ 30 വരെ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയിൽ സഹകരണ സംഘങ്ങളുടെ സംഭാവന വിലയിരുത്തുക, ഈ മേഖല പടുത്തുയർത്തിയ മാതൃകകൾ, സാമൂഹികസാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, എന്നിവ സമൂഹത്തിലെത്തിക്കുക എന്നിവയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.
70,000 സ്‌ക്വയർ ഫീറ്റ് എയർ കണ്ടീഷൻ ചെയ്ത 260 സ്റ്റാളുകളിലായി 400-ൽ പരം സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിപണനവുമാണ് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ ഈ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിലെ മന്ത്രിമാർ, എം.എൽ.എ-മാർ, അന്തർദേശീയ, ദേശീയതലത്തിലെ മറ്റു പ്രഗത്ഭർ ഉൾപ്പെടെയുള്ളവർ ഈ സെമിനാറുകളിൽ പങ്കെടുക്കും. ഇതിൽ അമേരിക്ക, ഇന്തോനേഷ്യ, ഫിജി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനായും സെമിനാറിൽ പങ്കെടുക്കും.
ഫുൾടൈം പെർഫോമിംഗ് സ്റ്റേജും കൾച്ചറൽ പ്രോഗ്രാമും സാസ്‌കാരിക സഹകരണ സന്ധ്യ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തിവരുന്ന ജനകീയ പദ്ധതികൾ ഉൾപ്പെട്ട പ്രത്യേക പവലിയൻ, ഇന്ത്യയിലെ വിവിധ സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയും എക്സ്പോയുടെ പ്രത്യേകതയാണ്. ഏപ്രിൽ 21 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാസന്ധ്യകൾ നടക്കുന്നുണ്ട്.
സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ലോഞ്ചിംങ്ങിനായുള്ള അവസരവും, ഫുഡ് കോർട്ടും എക്സ്പോയുടെ ഭാഗമായി ഉണ്ടാകും. എക്സ്പോയോടനുബന്ധിച്ച് ഏപ്രിൽ 26 വൈകുന്നേരം 5ന് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സാംസ്‌കാരിക സമ്മേളനവും, 27ന് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യുവ സഹകരണ സമ്മേളനവും നടക്കും. ഏപ്രിൽ 30-ന് എക്സ്പോയുടെ സമാപന സമ്മേളനം നടക്കും. സമ്മേളനത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ, തമിഴിനാട് സഹകരണ വകപ്പ് മന്ത്രി, ഐ.സി.എ ഏഷ്യ പസഫിക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സഹകരണസംഘം രജിസ്ട്രാറുടെയും, ഫങ്ഷണൽ രജിസ്ട്രാർമാരുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും, അന്തർദേശിയ തലത്തിൽ പ്രാധാന്യമുള്ള സഹകരണ സംഘങ്ങളും എക്സ്പോയുടെ ഭാഗമാണ്. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പി.എ.സി.എസ്, ഉൽപ്പാദന രംഗത്തുള്ള സഹകരണസംഘങ്ങൾ, മറ്റിതര സഹകരണ സംഘങ്ങളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.