‘ഈ രാജ്യം ഭയത്താല്‍ നിശബ്‍ദമാക്കപ്പെടില്ല’; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. മനുഷ്യത്വത്തിന് നേര്‍ക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്‍റെ ഹിംസയാണ് നടന്നതെന്നും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

“ഹൃദയം തകര്‍ന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്‍​ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്‍റെ ഹിംസയല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകള്‍ക്ക് നേര്‍ക്ക് മാത്രമുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേര്‍ക്കുള്ള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാന്‍ അ​ഗാധമായി അനുശോചിക്കുന്നു. ദു:ഖത്തിന്‍റെ ഈ വേളയില്‍ നിങ്ങളോടൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും. ഈ രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും. കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും. ആവശ്യമായത് ചെയ്യും എന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രാലയത്തിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരൂ. ജയ്‍ഹിന്ദ്”, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു. ഭീകരാക്രണത്തിൽ 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. മൃതദേഹങ്ങൾ വിട്ടുനൽകാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹൽഗാമിലെത്തും. ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ALSO READ : ‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂൾ’; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെക്കുറിച്ച് മീര വാസുദേവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin