ഗൗതമിന് സംഭവിച്ചതെന്ത്? വർഷങ്ങളായി ഉള്ളിലുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതെ വിജയകുമാറിന്റെയും മീരയുടെയും മരണം
കോട്ടയം: മകന്റെ മരണത്തിൽ ഉത്തരം കിട്ടാതെയാണ് കോട്ടയം തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊലക്കത്തിക്കിരയാകുന്നത്. മകന്റെ മരണവും ഇരുവരുടെയും കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇരുവരുടെയും കൊലപാതകത്തിലെ ദുരൂഹതകള് തുടരുന്നതിനിടെയാണ് മകന്റെ മരണവും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നത്.
എട്ടുവർഷം മുമ്പ് ഉണ്ടായ ആ മരണത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം. മകന്റെ മരണത്തിന് കാരണമെന്താണെന്ന് അറിയാനുള്ള പോരാട്ടം തുടരുന്നതിനിടെയാണ് വിജയകുമാറും മീരയും കൊല്ലപ്പെടുന്നത്.തിരുവനന്തപുരം ടെക്നോപാർക്കിൽ ബിസിനസ് നടത്തുകയായിരുന്നു വിജയകുമാറിന്റെ എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ ഗൗതം.
2017 ജൂൺ മൂന്നിനാണ് ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഗൗതം.കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം.
മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് അധികം അകലെയല്ലാതെ ഗൗതമിന്റെ കാറുമുണ്ടായിരുന്നു. കാറിന്റെ സീറ്റിൽ ആകെ രക്തം നിറഞ്ഞിരുന്നു. രക്തംപുരണ്ട കത്തിയും കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസിന്റെ . ക്രൈംബ്രാഞ്ചും ഇതുശരിവെച്ചു. എന്നാൽ, മകന്റെ ശരീരത്തിൽ കണ്ട മുറിവുകൾ കൊലപാതക സാധ്യതയിലേക്ക് വിരൽചൂണ്ടുന്നെന്നായിരുന്നു വിജയകുമാറിന്റെ സംശയം.
അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചത് . വിജയകുമാറിന്റെ സംശയങ്ങൾ ശരിവെച്ചു കൊണ്ടായിരുന്നു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം സിബിഐ യൂണിറ്റ് കഴിഞ്ഞ മാസം 21നാണ് ഗൗതമിന്റെ മരണത്തിൽ എഫ്ഐആർ ഇട്ടത്.
കേസിൽ സിബിഐ അന്വേഷണം തുടങ്ങി കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം . സിബിഐ അന്വേഷണത്തിന് ഒപ്പം ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസിയെയും മകൻറെ മരണത്തിലെ ദുരൂഹത നീക്കാൻ വിജയകുമാർ നിയോഗിച്ചിരുന്നു . മകന്റെ മരണത്തിലെ ദുരൂഹതകൾ അവശേഷിക്കുമ്പോഴാണ് മറ്റൊരു ദുരൂഹ സാഹചര്യത്തിൽ മാതാപിതാക്കളുടെയും മരണം.